തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Thursday, September 13, 2012

330.ഐ.എന്‍.ടി.യു.സി മേഖല സമ്മേളനം; പെരുമ്പാവൂരില്‍ എ ഗ്രൂപ്പിന്റെ ശക്തിപ്രകടനം


പെരുമ്പാവൂര്‍: ടൗണില്‍ നാളെ നടക്കുന്ന ഐ.എന്‍.ടി.യു.സി മേഖലാ സമ്മേളനം കോണ്‍ഗ്രസ് എ വിഭാഗത്തിന്റെ ശക്തി തെളിയിക്കലായി മാറും.
ഐ ഗ്രൂപ്പിന് പ്രാമുഖ്യമുള്ള യൂണിയന്റെ ജില്ലാ നേതൃത്വത്തെ വെല്ലുവിളിച്ചു കൊണ്ടാണ് കുന്നത്തുനാട് താലൂക്കിലെ വിവിധ യൂണിയനുകളെ സംഘടിപ്പിച്ചുകൊണ്ട് എ വിഭാഗം നാളെ മേഖലാ സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലാ പ്രസിഡന്റ് ടി.പി ഹസ്സന്‍ ഈ സമ്മേളനവുമായി ഐ.എന്‍.ടി.യു.സിയ്ക്ക് ബന്ധമില്ലെന്ന് പരസ്യ പ്രസ്താവന പുറത്തിറക്കിയത് അവഗണിച്ചാണ് സമ്മേളനം. യൂണിയന്റെ നേതാക്കളൊ തൊഴിലാളികളൊ സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് പ്രസിഡന്റ് ആവശ്യപ്പെടുമ്പോള്‍ സമ്മേളനത്തിന് അയ്യായിരം പേരിലധികം പങ്കെടുക്കുമെന്നാണ് സംഘാടകരുടെ അവകാശവാദം.
ഐ ഗ്രൂപ്പിന്റെ നേതാവെന്ന നിലയില്‍,  യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനെ പോലും, സ്വന്തം തട്ടകമായ പെരുമ്പാവൂരില്‍ നടക്കുന്ന സമ്മളനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഐ.എന്‍.ടി.യു.സി ജില്ലാ  പ്രസിഡന്റ് ടി.പി ഹസ്സന്‍ ഉള്‍പ്പെടെ ഐ ഗ്രൂപ്പിലെ പ്രമുഖര്‍ ആരും സമ്മേളനത്തിന് ഉണ്ടാവില്ല. അതേ സമയം എ ഗ്രൂപ്പിലെ പ്രബലരായ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കേന്ദ്ര മന്ത്രി കെ.വി തോമസ് തുടങ്ങിയവര്‍ എത്തുകയും ചെയ്യും.
പെരുമ്പാവൂര്‍ മേഖലയിലെ പ്രധാന എ ഗ്രൂപ്പ് നേതാവ് ബേന്നി ബഹന്നാന്‍ എം.എല്‍.എയുടെ നേതൃത്വത്തിലാണ് സമ്മേളനത്തിന്റെ മാസ്റ്റര്‍ പ്ലാന്‍. മുന്‍ മന്ത്രി ടി.എച്ച് മുസ്തഫയുടെ എ ഗ്രൂപ്പിലേയ്ക്കുള്ള തുറന്ന  പ്രവേശനമായും ഈ സമ്മേളനം മാറും.
പി.പി തങ്കച്ചന്‍ നേതൃത്വത്തിലെത്തിയ കാലം മുതല്‍ എ ഗ്രൂപ്പിന് ടൗണില്‍ കൈവിട്ടുപോയ മേല്‍ക്കോയ്മ തിരിച്ചുപിടിയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ സമ്മേളനം. ഐ.എന്‍.ടി.യു.സിയില്‍ അഫിലിയേഷന്‍ കിട്ടാത്ത യൂണിയനുകളേയും എ ഗ്രൂപ്പിന് മേല്‍കൈയ്യുള്ള യൂണിയനുകളേയും ചേര്‍ത്താണ് സമ്മേളനം.
വേങ്ങൂരിലെ ഫോറസ്റ്റ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന് അനുകൂലമായി അടുത്തിടെയുണ്ടായ കോടതി വിധിയും എ വിഭാഗത്തിന് ഉത്തേജനമായിരുന്നു. രണ്ടായിരത്തിലേറെ അംഗങ്ങളും കനത്ത ആസ്തിയുമുള്ള ഈ യൂണിയന്റെ ഭരണം ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.പി ഹസ്സന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഐ.എന്‍.ടി.യു.സിയില്‍ അഫിലിയേറ്റ് ചെയ്യാത്ത യൂണിയന്റെ ഭരണത്തിലിടപെടാന്‍ പുറത്തുള്ള ആര്‍ക്കും അധികാരമില്ലെന്ന കോടതിവിധിയാണ് ഐ ഗ്രൂപ്പിന് തിരിച്ചടിയായത്. ഇത്തരം നിരവധി യൂണിയനുകള്‍ നാളെ നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടല്‍.
ടി.എച്ച് മുസ്തഫ എ ഗ്രൂപ്പിലേയ്ക്ക് പോരുന്നതോടെ വാഴക്കുളം മേഖലയിലെ മുസ്തഫയോട് ആഭിമുഖ്യമുള്ള ഐ ഗ്രൂപ്പിലെ പലരും എതിര്‍ചേരിയിലേയ്ക്ക് കൂറുമാറുമെന്ന സൂചനകളും ഉണ്ട്. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞുമുഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു.

മംഗളം


1 comment:

vettathan said...

ഈ കോണ്‍ഗ്രസ്സുകാരുടെ ഒരു കാര്യം