തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Saturday, June 25, 2011

277.കേന്ദ്ര സര്‍ക്കാരിനെ കുറ്റം പറയരുത്....!!!

എന്തിനും ഏതിനും കുറ്റം പറയുകയും സമരം ചെയ്യുകയുമാണല്ലോ നമ്മുടെ ശീലം. എന്നാല്‍ ഭാരതം സ്വാതന്ത്ര്യം കിട്ടിയശേഷം ഉണ്ടായ വളര്‍ച്ച ഏവരെയും ഞെട്ടിക്കുന്നതാണ്. അമേരിക്കയും ചൈനയും ജപ്പാനുമെല്ലാം നമ്മെനോക്കി നെടുവീര്‍പ്പിടെണം... കുറെകാര്യങ്ങള്‍ മാത്രമേ എഴുതുന്നുള്ളൂ.. എല്ലാം എഴുതിയാല്‍ പിന്നെ അഹങ്കരിക്കില്ലേ..

1. ഒരുകിലോ അരിയ്ക്ക് നാല്‍പ്പതു രൂപകൊടുക്കണമെങ്കിലും ഫ്രീയായി സിം കാര്‍ഡ് കിട്ടുന്ന രാജ്യമാണ് നമ്മുടേത്‌.

2.പോലീസും ആംബുലന്‍സും വരുന്നതിനുമുമ്പേ പിസ്സയും ബര്‍ഗറും വീട്ടിലെത്തും..

3.വിദ്യാഭാസ ലോണിനെക്കാള്‍ കുറഞ്ഞപലിശയില്‍ കാര്‍ ലോണുകള്‍ കിട്ടും..

4.നാല്പതു ശതമാനം മാര്‍ക്കുള്ളവര്‍ നല്ല കോഴ്സുകളില്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ അഡ്മിഷന്‍ വാങ്ങുമ്പോള്‍ തൊണ്ണൂറ്റി അഞ്ചു ശതമാനം മാര്‍ക്കുള്ളവര്‍ അഡ്മിഷന്‍ കിട്ടാതെ പുറത്തിരിക്കും..

5. വിശക്കുന്നവര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ മടിക്കുന്നവര്‍ ഐ.പി.എല്‍ ടീം വാങ്ങും... മൂവായിരത്തി മുന്നൂറു കോടി മുടക്കിയാണ് രണ്ടു ഐ.പി.എല്‍ ടീമുകള്‍ കഴിഞ്ഞതവണ വാങ്ങിയത്. എന്നാല്‍ ഒരുനേരത്തെ ആഹാരത്തിനു വകയില്ലാത്തവരെ കൊഞ്ഞാനം കുത്തി കാണിക്കാന്‍ മാത്രമേ ഇവര്‍ക്കാവൂ..

6. റോഡിലൂടെ നടക്കാന്‍ വേണ്ടി വാങ്ങുന്ന പാദരക്ഷകള്‍ വില്‍ക്കുന്നത് ശീതീകരിച്ച മുറിയില്‍ ആണെകില്‍ കഴിക്കുന്ന പച്ചക്കറികള്‍ വില്‍ക്കുന്നത് പാതയോരങ്ങളിലും..

7. എല്ലാവര്‍ക്കും പണക്കാരനും പ്രശസ്തനും ആകണം. എന്നാല്‍ അവര്‍ സഞ്ചരിച്ച വഴികളിലൂടെ സഞ്ചരിക്കാന്‍ ആര്‍ക്കും വയ്യ..

8.ആയിരക്കണക്കിന് കോടി മുടക്കിയ നിയമസഭ മന്ദിരങ്ങള്‍ ഒരുവര്‍ഷത്തിനകം പണികഴിപ്പിക്കുമെങ്കിലും ഒരു പാലം പണിയാനും റോഡു പണിയാനും യുഗങ്ങള്‍ വേണം..

9.നാരങ്ങ മുട്ടായിയും നാരങ്ങ വെള്ളവും ക്രിതൃമ ഫ്ലേവര്‍ കൊണ്ടും പത്രം കഴുകുന്ന സോപ്പ് ഒറിജിനല്‍ നാരങ്ങ നീരും കൊണ്ടും ഉണ്ടാക്കുന്ന നാടാണ്‌ നമ്മുടേത്‌..

10. സിനിമാതാരങ്ങളും രാഷ്ട്രീയക്കാരും പണക്കാരും നിയമത്തെ വെല്ലുവിളിച്ചും കാശുമുടക്കി നിയമത്തെ മാറ്റിയെഴുതിയും നമ്മെ പരിഹസിച്ചു നടക്കുന്ന നാടാണ് നമുക്കുള്ളത്.

11. പോലീസുകാരെയും ജനങ്ങളെയും താജ് ഹോട്ടലിനെയും പാര്‍ലമെന്റ് മന്ദിരത്തെയും ആക്രമിച്ച സുപ്രീം കോടതി മരണ ശിക്ഷയ്ക്ക് വിധിച്ചവര്‍ അടിപൊളിയായി ശീതീകരിച്ച മുറിയില്‍ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് സുഖിക്കുന്നു...

12.നാലാം ക്ലാസും ഗുസ്തിയും പഠിച്ചവര്‍ മരിക്കുന്നതുവരെ ഐ.എ.എസ്സുകാരന്റെ മേല്‍ കുതിരകയറി നാട് ഭരിക്കുന്നു.ഭരിച്ചുമുടിക്കുന്നു..

ഇത്രയും കണ്ടിട്ടും നമ്മള്‍ വളര്‍ന്നെന്നു മനസ്സിലാക്കാത്ത പ്രതിപക്ഷത്തെ മണ്ടന്‍ എന്നല്ലേ വിളിക്കണ്ടത്..

( എന്റെ പ്രിയ സുഹൃത്ത് ശ്യാം സുധാകറിനു നന്ദി..)

Monday, June 13, 2011

276.മനോരമയും ബാബ രാംദേവും- പെരുവഴിയില്‍ ഉടുമുണ്ട് ഉരിഞ്ഞു പോയവന്‍റെ അവസ്ഥയില്‍ .



വസവദത്തമാരുടെ ചാരിത്ര്യ പ്രസംഗം കേട്ട് മടുത്തവര്‍ക്ക് ആശ്വാസം നല്‍കുന്ന ചില സന്തോഷ വാര്‍ത്തകള്‍. അനധികൃത സ്വത്തിനെതിരെ (കള്ളപ്പണത്തിനെതിരെ ) ഗീര്‍വാണ പ്രസംഗം നടത്തുന്നവര്‍ക്ക് തിരിച്ചടികള്‍.കള്ളപ്പണക്കാരെ തൂക്കി കൊല്ലണമെന്ന് ആവശ്യപ്പെട്ടു നിരാഹാരം നടത്തി വന്ന ബാബ രാംദേവിന് തന്‍റെ കണക്കറ്റ സ്വത്തുക്കള്‍ വെളിപ്പെടുത്താന്‍ നിര്‍ബന്ധിതനായി. 1100 കോടിയുടെ ആസ്തി , 429 കോടിയുടെ മൂലധനം എന്നൊക്കെ പറഞ്ഞു ഒപ്പിച്ചു എങ്കിലും കൃത്യമായി എത്ര കമ്പനികളുണ്ടെന്നോ , വിദേശത്തുള്ള സ്വത്തുക്കള്‍ എന്തെന്നോ പറയാന്‍ രാം ദേവിനും സന്തത സഹചാരി ബാലകൃഷ്ണനും കഴിഞ്ഞില്ല. ഒരു ആവേശത്തിന് കിണറ്റില്‍ ചാടി ഇനി ഒന്‍പത് ആവേശത്തിന് കയറാന്‍ കഴിയില്ല എന്ന അവസ്ഥയായി സ്വാമിക്ക്, അവസാനം റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ സാമി വലിയ ബലം പിടിക്കാതെ നിരാഹാരം അവസാനിപ്പിച്ചു ഡറാഡൂണ്‍ ആശുപത്രിയില്‍ അഭയം തേടി . സായുധ സേനയുണ്ടാക്കും എന്ന പരാമര്‍ശം BJP യെയും സാമിക്കുള്ള പിന്തുണ പുനപരിശോധിക്കാന്‍ നിര്‍ബന്ധിതരാക്കി, രാം ദേവിന്‍റെ തന്നെ വാക്കുകള്‍ കടമെടുത്തു പറയട്ടെ "വിനാശ കാലേ വിപരീത ബുദ്ധി "
മറ്റൊന്ന് കേരളത്തിന്‍റെ സുപ്രഭാതം മനോരമക്ക് കിട്ടിയ ഇരുട്ടടിയാണ്. MRF ഉടമ അന്തരിച്ച K M മാമന്‍ മാപ്പിള എന്ന മനോരമ കുടുമ്പാംഗത്തിന്‍റെ ജര്‍മനിയിലെ LGT ബാങ്കിലെ 271 ലക്ഷത്തിന്‍റെ കള്ളപ്പണ നിക്ഷേപം പുറത്തു വന്നു എന്ന് മാത്രമല്ല തുടര്‍ നടപടി ഒഴിവാക്കാന്‍ മക്കള്‍ 127 ലക്ഷം നികുതിയടച്ചു എന്ന വാര്‍ത്ത ശ്രദ്ധേയമാണ് . അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും ഒരു പ്രത്യേക അനുപാതത്തില്‍ കൂട്ടികുഴച്ചു വാര്‍ത്ത ചമച്ച് കമ്യുണിസ്റ് വിരോധം പ്രചരിപ്പിക്കുന്ന കേരളത്തിലെ UDF ന്‍റെ മുഖ പത്രമായി അധ:പതിച്ച മലയാള മനോരമക്ക് ഏറ്റ വന്‍ തിരിച്ചടിയാണ് ഈ വാര്‍ത്ത.
കള്ളപ്പണം വിദേശത്തു നിക്ഷേപിച്ചവര്‍ക്കെതിരെ ക്രിമിനല്‍ നടപടി വരെ ഉണ്ടാകും എന്ന് വാര്‍ത്തകളും അഴിമതിക്കും കള്ളപ്പണക്കാര്‍ക്കും എതിരെ ഉയര്‍ന്ന കോടതി പരാമര്‍ശങ്ങളും ജനവികാരവുമാണ് മനോരമ കുടുമ്പാംഗങ്ങളെ നികുതിയടച്ചു തടി തപ്പാന്‍ പ്രേരിപ്പിച്ചത് എന്ന് വ്യക്തം. വടി വെട്ടാന്‍ പോയിട്ടേ ഉള്ളു -ഇനി എന്തൊക്കെ തട്ടിപ്പ് മനോരമയുടെ പുറത്തു വരാന്‍ ഇരിക്കുന്നു. ഞാന്‍ പല തവണ പറഞ്ഞു നോക്കി , യശശരീരനായ കള്ളപ്പണക്കാരന്‍ പത്മശ്രീ കണ്ടത്തില്‍ മാമന്‍ മാപ്പില്ല. കള്ളപ്പണക്കാരനും പത്മശ്രീയും ഏതാണ്ട് അലുവയും,മത്തിക്കറിയും പോലുണ്ട് .തീരെ ചേരുന്നില്ല . അതുകൊണ്ട് മാമന്‍ മാപ്പിള യുടെ കള്ളപ്പണത്തിനു നികുതിയടച്ചവര്‍ ആ പുണ്യാത്മാവിന്നു 1993 ലഭിച്ച പത്മശ്രീ പുരസ്കാരവും തിരിച്ചു കൊടുക്കുന്നതും അഭികാമ്യമാണ്. കഷ്ടം!

ഇന്ത്യാവിഷനാണ് നികുതിയടച്ച വാര്‍ത്ത മലയാളിയെ അറിയിച്ചത്. നേരോടെ നിര്‍ഭയം വാര്‍ത്ത അവതരിപ്പിച്ചു ന്യുസ് ഇംപാക്റ്റിന്‍റെ മൊത്ത കച്ചവടക്കാരായ ഏഷ്യാനെറ്റിന് ഇത് വാര്‍ത്തയായി തോന്നിയില്ല. എന്നാല്‍ MRF ന്‍റെ പരസ്യം ന്യൂസ്‌ ലൈവില്‍ കൃത്യമായ ഇടവേളകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതാണ് ഏഷ്യാനെറ്റിന്‍റെ മാധ്യമ ധര്‍മ്മമെന്നു വ്യക്തം . കൈരളി ചാനല്‍ വിട്ട ബ്രിട്ടാസ് ഏഷ്യാനെറ്റിന്‍റെ തലപ്പത്ത് എത്തിയതിന്‍റെ ഫലങ്ങള്‍ കണ്ടു തുടങ്ങി. "പണം" "ലാഭം" , അതല്ലേ എല്ലാം.

സത്യമേവജയതേ

Friday, June 10, 2011

275താന്‍ ഇരിക്കേണ്ടിടത്തു താന്‍ ഇരുന്നില്ലെങ്കില്‍ !



മന്‍മോഹന്‍ സിംഗ് 1991 ല്‍ പുത്തന്‍ സാമ്പത്തീക നയങ്ങളുമായി രംഗത്തെത്തിയതോടെയാണ് വന്‍ അഴിമതിക്കഥകള്‍ ഇന്ത്യാക്കാര്‍ കേട്ട് തുടങ്ങിയത്. തുടര്‍ന്നു അദ്ദേഹം 2004 പ്രധാന മന്ത്രിയായപ്പോള്‍ അഴിമതി സാര്‍വത്രീകമായി. ഇന്ന് അഴിമതിയും, അഴിമതി വിരുദ്ധ സമരങ്ങളും, അതിനെ നേരിടുന്ന ഗവ; രീതിയും ഒരുപോലെ ഇന്ത്യയെ ലോക ജനതയ്ക്ക് മുന്നില്‍ അപമാനിതയാക്കുന്നു. തനിക്കു ചുറ്റും കോടികളുടെ അഴിമതി നടന്നപ്പോള്‍ ഉറക്കം നടിച്ചു അമേരിക്കയുടെ പാദ പൂജനടത്തിയിരുന്ന ഇന്ത്യ കണ്ട ഏറ്റവും കഴിവുകെട്ട പ്രധാന മന്ത്രിയോട് ഒന്ന് മാത്രം പറയുന്നു."തന്‍ ഇരിക്കേണ്ടിടത്ത് താന്‍ ഇരുന്നില്ലെങ്കില്‍ അവിടെ രാംദേവ് കയറി ഇരിക്കും." ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഭരണ ഘടനയെ വെല്ലുവിളിച്ചുകൊണ്ട് ഒരു കപട സന്യാസി താന്‍ സായുധ സേന രൂപികരിക്കുമെന്നു പ്രഖ്യാപിക്കുന്ന നിലയിലേക്ക് രാജ്യത്തെ കൊണ്ടെത്തിച്ചതിന്‍റെ ഉത്തരവാദികള്‍ കോണ്‍ ഗ്രസ്സും അതിന്‍റെ നേതൃത്വവുമാണെന്നു ആമുഖമായി പറഞ്ഞു കൊള്ളട്ടെ.
ഖദര്‍ അഴിമതി നടത്തുവാന്‍ ഉള്ള യുണിഫോം (UNIFORM ) ആയി മാറി. അതുപോലെ കാവി രാജ്യത്ത് കലാപമുണ്ടാക്കാനുമുള്ളതായി മാറുന്നു . (കാവി പുതക്കുന്നവനും കൊടി പിടിക്കുന്നവനും ഇതില്‍ പെടും). ഇവര്‍ പരസ്പരം ശത്രുതയിലെങ്കിലും രാഷ്ട്ര പിതാവ് ഗാന്ധിജിയെ അപമാനിക്കുന്നതില്‍ വളരെ യോജിപ്പാണ്. ഖദര്‍ധാരികള്‍ ഗാന്ധിയന്‍ പാരമ്പര്യം വിളമ്പി തലമുറകളായി ഇന്ത്യന്‍ ജനതയെ പറ്റിക്കുന്നു.ഗാന്ധിജിയെ വെടിവച്ചു കൊന്ന കാവിപ്പട ആ മഹാത്മാവ് അന്ത്യ വിശ്രമം കൊള്ളുന്ന രാജ് ഘട്ടിലും സമരാഭാസങ്ങളുമായി അരങ്ങു തകര്‍ക്കുന്നു.


ബാബ രാംദേവിനെ പ്പോലുള്ള കപട സന്യാസിമാരുടെ സമരാഭാസം ജനം പുചിച്ചു തള്ളുമെന്ന് നമുക്ക് പ്രത്യാശിക്കാം. അണ്ണാ ഹസാരെ അഴിമതിക്കെതിരായും ലോക്പാല്‍ ബില്ലിനും വേണ്ടി നടത്തിയ സമരം ജനം ഹൃദയത്തിലേറ്റു വാങ്ങി. കാരണം ജനം അഴിമതി കൊണ്ട് അത്രമേല്‍ പൊറുതി മുട്ടി എന്നത് തന്നെ. എന്നാല്‍ ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് തങ്ങളുടെ ആരാധക വൃന്ദത്തെ മുന്‍ നിറുത്തി ജനാധി പത്യ സംവിധാനങ്ങളെയും ഭരണഘടനയെ പോലും വെല്ലുവിളിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കും.അഴിമതി ഇല്ലാതാക്കാന്‍ ഇന്ത്യ ജനാധിപത്യ സംവിധാനങ്ങളെ ബലി കൊടുക്കണം എന്നത്
അംഗീകരിക്കാന്‍ ആകില്ല. അത് എലിയെ ഇല്ലാതാക്കാന്‍ ഇല്ലം ചുടണം എന്ന് പറയുന്നത് പോലെയാണ്.

2009 ലെ പാര്‍ലമെണ്ട് തിരെഞ്ഞെടുപ്പില്‍ BJP ക്കുണ്ടായ പരാജയം ഹിന്ദു രാഷ്ട്ര വാദികളെ ഹിന്ദു അജണ്ട വീണ്ടും പൊടി തട്ടിയെടുക്കാന്‍ പ്രേരിപ്പിച്ചു. അതിന്‍റെ ഭാഗമായി വേണം അഴിമതിക്കെതിരായുള്ള ജനവികാരം ഹൈജാക് ചെയ്യപ്പെടുന്നതും രണ്ടാം ഘട്ടം എന്ന നിലയില്‍ കാവിയുടുത്തവര്‍ തെരുവിലിറങ്ങി അരാജകത്വ സ്വഭാവമുള്ള സമര മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതും എന്ന് വേണം കരുതാന്‍. അറബ് രാജ്യങ്ങളില്‍ താടിയും മുടിയും നീട്ടിയ വളര്‍ത്തിയ മുല്ലാമാര്‍ ജനങ്ങളെ ആയുധ നല്‍കി തെരുവില്‍ ഇറക്കിയതും സംഘപരിവാര്‍ സംഘടനകളെ അഴിമതിക്കെതിരായ സമരം ഹൈ ജാക് ചെയ്യുവാന്‍ പ്രേരിപ്പിച്ചതായി ന്യായമായും സംശയിക്കാം. ജനാധിപത്യത്തിന്‍റെ ഹരിശ്രീ അറിയാത്ത അറബ് ജനതയല്ല ഇന്ത്യയിലുള്ളത് എന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ത്താല്‍ നന്ന്.

രാഷ്ട്രിയത്തില്‍ മതങ്ങളും മത നേതാക്കളും ഇടപെടുന്നതിനെ എക്കാലവും എതിര്‍ത്തു പോരുന്ന ഇടതു പക്ഷത്തിന്‍റെ നിലപാടുകള്‍ ഇവിടെ പ്രസക്തമാണ്. രാഷ്ട്രിയ വിഷയങ്ങളില്‍ മതങ്ങള്‍ ഇടപെടുന്നത് എത്ര ആപത്കരമാണ് എന്ന് പാകിസ്താന്‍ , അഫ്ഗാനിതാന്‍ , ഇറാന്‍, ഇറാഖ് തുടങ്ങിയ ഒട്ടേറെ രാജ്യങ്ങളെ സ്തിഥി ഗതികള്‍ മാത്രം വിലയിരുത്തിയാല്‍ മതി. ഭൂരി പക്ഷ മതമായാലും, ന്യുന പക്ഷ മതങ്ങലായാലും രാഷ്ട്രിയത്തില്‍ ഇടപെടുന്നത് ആപത്കരമാണ്. ഇത് മലപ്പുറത്തെ മത നേതാക്കള്‍ക്കും വോട്ടര്‍മാര്‍ക്കും ചങ്ങനാശ്ശേരി പാല അതിരൂപത്യ്ക്ക് കീഴിലുള്ള രാഷ്ട്രീയം കളിക്കുന്ന പാതിരിമാര്‍ക്കും അച്ചായന്‍ മാര്‍ക്കും കൂടി ബാധകമാണ് എന്ന് കൂടി ഓര്‍മിപ്പിച്ചു കൊള്ളുന്നു.

ഇന്ത്യ നേരിടുന്ന അഴിമതിയടക്കമുള്ള എല്ലാ മൂല്യച്ചുയ്തികളുടെയും ഉത്തരവാദി കോണ്‍ ഗ്രസ്സും അതിന്‍റെ സാമ്പത്തീക നയങ്ങളുമാണ് . സ്വന്തം രാജ്യത്തെക്കാള്‍ അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി പോരുന്ന മന്‍മോഹന്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റ്കള്‍ക്ക് ഇന്ത്യയെ കൊള്ളയടിക്കാന്‍ ഒത്താശ ചെയ്തു കൊടുത്തത് അഴിമതിയുടെ വ്യാപ്തി വര്‍ദ്ധിക്കാന്‍ സഹായിച്ചു. പ്രധാന മന്ത്രി അഴിമതിക്കാരാണെന്ന് എനിക്ക് അഭിപ്രായമില്ല. എന്നാല്‍ ഇടതു പക്ഷം പിന്തുണ പിന്‍വലിച്ച സമയത്ത് UPA സര്‍ക്കാരിനെ നിലനിറുത്താന്‍ MP മാര്‍ക്ക് കോഴ കൊടുത്തതും
കോമണ്‍വെല്‍ത്ത്, 2G സ്പെക്ട്രം അഴിമതിയിലുമൊക്കെ യുള്ള ധാര്‍മീക ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ പ്രധാന മന്ത്രി എന്ന നിലയില്‍ മന്‍മോഹന്‍ സിങ്ങിനു കഴിയില്ല.

അഴിമതി മുഖമുദ്രയാക്കിയ കോണ്‍ഗ്രസ്സിന്‍റെ നേതൃത്വത്തോടും അതിന്‍റെ പ്രധാന മന്ത്രിയോടും ഒന്ന് പറയട്ടെ . മഹത്തായ ജനാധിപത്യ രാജ്യത്തിന്‍റെ തകര്‍ച്ചക്ക് നിങ്ങള്‍ കാരണക്കാരാകുന്നു . രാജ്യം വന്‍ മൂല്യ തകര്‍ച്ച നേരിടുമ്പോള്‍ ഉറക്കം നടിക്കുന്ന നിങ്ങള്‍ 120 കോടി ജനതയുടെ സ്വപ്നങ്ങളും ജീവിതവും തല്ലി തകര്‍ക്കുന്നു. രാജ്യത്തെ ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്ക് ഭീഷിണി ഉയര്‍ത്തുന്നു. മത ജാതി ശക്തികള്‍ കഴുകന്‍ കണ്ണുകളുമായി രാജ്യത്തെ ആരജകത്വത്തിലേക്ക് കൊണ്ട് പോകാന്‍ ശ്രമിക്കുമ്പോള്‍,അവര്‍ മതേതര മൂല്യങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഓര്‍മിപ്പിച്ചു കൊള്ളട്ടെ "താനിരിക്കേണ്ടിടത്ത് താന്‍ ഇരിക്കണം."


സത്യമേവജയതേ


വാല്‍കഷണം : അഴിമതിക്കെതിരായ ജനകീയ സമരത്തില്‍ കോണ്‍ഗ്രസ്സിനും BJP ക്കും എതിരായ ശക്തമായ ബദലായി വരേണ്ട ഇടതു പക്ഷ ശക്തികള്‍ ലോക്പാല്‍ ബില്‍ വിഷയം ഒരു ജനകീയമായി സമരമായി വളര്‍ത്തികൊണ്ടു വരുന്നതില്‍ പരാജയപ്പെട്ടു എന്ന് പറയാതെ തരമില്ല.ജനങ്ങളുടെ പല്സ്സു അറിഞ്ഞ് സമര മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ വീണ്ടും പരാജയപ്പെടുന്നു. മാത്രമല്ല രാംദേവിനെ പ്പോലുള്ള കപട സന്യാസിയുടെ അറസ്റ്റിനെ ന്യായീകരിക്കുന്നതും യോജിക്കാവുന്നതല്ല.
അഴിമതിക്കെതിരെ എന്ന ലക്‌ഷ്യം മഹത്വരമെങ്കിലും അത് ഉയര്‍ത്തികൊണ്ടു വരുന്നവരുടെ വര്‍ഗ്ഗ താല്‍പ്പര്യവും പൂര്‍വകാല ചരിത്രവും , അതിന്ന് സ്വീകരിക്കുന്ന മാര്‍ഗവും വിലയിരുത്താതെ അഭിപ്രായ പ്രകടനം നടത്തിയ
V S അടക്കമുള്ള കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാടുകള്‍ ആശാവഹമല്ല .

Thursday, June 9, 2011

274.ജയരാജന്‍റെ ശുംഭത്തരങ്ങള്‍!

പരിയാരം മെഡിക്കല്‍ കോളേജില്‍ മന്ത്രി അടൂര്‍ പ്രകാശിന്‍റെ മകളുടെ PG പ്രവേശനവും, DYFI നേതാവ് V V രമേശന്‍റെ മകളുടെ NRI ക്വാട്ടയിലുള്ള MBBS പ്രവേശനവും കൂടുതല്‍ വിവാദം ക്ഷണിച്ചു വരുത്തുകയാണ്. വിവാദങ്ങള്‍ക്ക് കോളേജു ഭരണ സമിതി ചെയര്‍മാന്‍ ജയരാജന്‍ നല്‍കുന്ന ന്യായീകരനങ്ങളെ "ശുംഭത്തരങ്ങള്‍" എന്ന് വിശേഷിപ്പിക്കാനെ കഴിയു. ഒരു കമ്യുണി സ്റ് നേതാവില്‍ നിന്നും ജനം പ്രതീക്ഷിക്കുന്ന സത്യസന്ധത ജയരാജന്‍ പാലിക്കുന്നില്ല എന്ന് വ്യക്തം. ഏതാനും ചില ശുംഭന്മാരാണോ പാര്‍ട്ടിയുടെ കീഴിലുള്ള പരിയാരം മെഡിക്കല്‍ കോളേജിന്‍റെ ഭരണം നടത്തികൊണ്ട് പോകുന്നത് എന്ന് ആരിലും സംശയം ജനിപ്പിക്കുന്നതാണ് ഈ വിവാദങ്ങള്‍.

മന്ത്രിയുടെ മകളുടെ അഡമിഷനുള്ള അര്‍ഹതയും, അതിന്നു പണം കണ്ടെത്തിയ മന്ത്രിയുടെ ശ്രോതസ്സും അന്വേഷണ വിധേയമാക്കണം. ഇപ്പോള്‍ മന്ത്രി മകള്‍ക്ക് ലഭിച്ച അഡ്മിഷന്‍ ഉപേക്ഷിച്ചു മിസ്‌റ്റര്‍ ക്ലീനകുന്നത് മുന്‍ മന്ത്രി M P ഗംഗാധരന്‍ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട പിടിച്ച പുലിവാല്‍ ഓര്‍ത്താകും എന്ന് ഞാന്‍ കരുതുന്നു. പക്ഷെ അഡമിഷനെ ന്യായീകരിക്കുകയും, 80 ലക്ഷം കൈപ്പറ്റി എന്ന് പറഞ്ഞ ജയരാജന്‍റെ വാദങ്ങള്‍ ഇവിടെ സംശയം ജനിപ്പിക്കുന്നു. ഇതാണ് പറയുന്നത് കോണ്‍ ഗ്രസ്സുകാരെ "നമ്പ"രുതെന്നു. NRI സീറ്റിന്‍റെ മാനദണ്ഡവും +2 ഫലം വരുന്നതിനു മുന്‍പ് തിരക്കിട്ട് നടത്തിയ DYFI നേതാവിന്‍റെ മകളുടെ അഡമിഷനും നാളെ ഇതുപോലെ പൊളിഞ്ഞു പോകും എന്ന വിവേകം സഖാവിന്ന് ഉണ്ടാകും എന്ന് കരുതുന്നു. തെറ്റ് പറ്റിയാല്‍ അത് തുറന്നു പറയുന്നതും തിരുത്തുന്നതും ഒരു നല്ല മാതൃകയാണ്.

ഇവിടെ മറ്റൊരു പ്രധാന വിഷയം പാര്‍ട്ടി നേതാക്കളും UDF നേതാക്കളും പരസ്പരം പുറം ചൊറിയല്‍ നടത്തുന്നു എന്ന ആരോപണം ബലപ്പെടുന്നു എന്നതാണ്. പി. ശശി നായനാരുടെ പോളിട്ടിക്കെല്‍ സെക്രട്ടറിയായിരുന്ന കാലത്ത് കുഞ്ഞാലികുട്ടിക്കു ചെയ്തു കൊടുത്ത സഹായ സഹകരണങ്ങ ള്‍
ഇവിടെ സ്മരിക്കുന്നത് നന്ന്.പാര്‍ട്ടിക്ക് വേണ്ടി ചോരയും നീരും ജീവനും വെടിഞ്ഞവര്‍, അവരുടെ കുടുംബംഗങ്ങള്‍ എന്നിവരോട് ചെയ്യുന്ന അനീതിയാണ് ഈ പുറം ചൊറിയല്‍. കോന്നിയിലെ സഖാക്കള്‍ രാവും പകലും ഉറക്കം നിന്ന് വിയര്‍പ്പൊഴുക്കി അടൂര്‍ പ്രകാശിനെ പരാജയപ്പെടുത്താന്‍ അഹോരാത്രം പണിയെടുത്തപ്പോള്‍ കണ്ണൂര്‍ സഖാക്കള്‍ പ്രകാശന് ഒരു അച്ഛനെന്ന നിലയില്‍ മക്കളോടുള്ള കടമ നിര്‍വഹിക്കാന്‍ വേണ്ട സഹായം ചെയ്തു കൊടുക്കുകയായിരുന്നു എന്ന് വേണം കരുതാന്‍. ഇത് നീതിക്ക് നിരക്കാത്തതാണ്.

വിവേകം വികാരങ്ങള്‍ക്ക് വഴി മാറുമ്പോള്‍ കണ്ണൂര്‍ സഖാക്കള്‍ പാര്‍ട്ടിയുടെ ബംഗാള്‍ മോഡല്‍ വളര്‍ച്ചക്ക് പഠിക്കുകയാണോ എന്ന് തോന്നി പോകുന്നു.കണ്ണൂര്‍ സഖാക്കളുടെ പ്രവര്‍ത്തന രീതിയും, ആ എളിമയും(?) , കണ്ണൂര്‍ ജില്ലയിലെയും ബംഗാളിലെയും തിരെഞ്ഞുടുപ്പു ഫലങ്ങളും വിലയിരുത്തുമ്പോള്‍ അങ്ങിനെയാണ് മനസ്സിലാകുന്നത്‌.
വിവാദങ്ങള്‍ക്ക് പിന്നില്‍ ഗൂഡാലോചനയാണ് എന്ന ജയരാജന്‍റെ വാദത്തോട് ഞാന്‍ യോജിക്കുന്നു. ഗൂഡാലോചന ഈ പാര്‍ട്ടിയെ തകര്‍ക്കാന്‍ കൂടിയുണ്ടോ എന്ന് ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു.

വാല്കഷ്ണം: കത്തോലിക്ക പുരോഹിതര്‍ തനി "ആലുവ ചന്തയിലെ" കച്ചവടക്കാരെക്കാള്‍ തരം താണ നിലയില്‍ വിദ്യാഭ്യാസ കച്ചവടത്തിന്നും പണത്തിന്നും വേണ്ടി ആക്രാന്തം കൂട്ടുന്നത്‌ മറച്ചു വെക്കാന്‍ ഈ വിവാദങ്ങള്‍ മാധ്യമങ്ങള്‍ മറയായി ഉപയോഗിക്കുന്നത് ശ്രദ്ധേയമാണ്. ഇനി എന്ത് പറയാന്‍ നമ്മളെ അടിക്കാനുള്ള വടി നമ്മള്‍ തന്നെ വെട്ടി മാധ്യമങ്ങളെ എല്‍ പ്പിച്ചിരിക്കുകയല്ലേ. അനുഭവിക്കുക്കുക തന്നെ
സത്യമേവജയതേ

Thursday, June 2, 2011

273.അരുണ്‍കുമാറിന് സ്നേഹപൂര്‍വ്വം!


സുഹൃത്തേ,
താങ്കളുടെ പി എച് ഡി പ്രവേശനം റദ്ദാക്കിയ സര്‍വകലാശാല നടപടിക്കെതിരെ നേടിയ കോടതി വിധി ശ്ലാഘനീയമാണ്. മുഖ്യമന്ത്രിയുടെ മകന്‍ എന്ന രീതിയില്‍ കഴിഞ്ഞ നിയമസഭ തിരെഞ്ഞെടുപ്പില്‍ ആരോപണ പ്രത്യാരോപണങ്ങളില്‍ മുഴങ്ങി കേട്ട പേരാണ് അരുണ്‍ കുമാര്‍ എന്നത് . ചന്ദന മാഫിയയെ സഹായിച്ചു , ലോട്ടറി ക്കേസില്‍ അന്വഷണം അട്ടിമറിച്ചു, അനുമതിയില്ലാതെ വിദേശയാത്ര നടത്തി എന്നൊക്കെയാണ്ആരോപണങ്ങളില്‍ ചിലത്. V . S . ന് ജനങ്ങളുടെ സ്നേഹവും വിശ്വാസവും കൈമുതലായതുകൊണ്ടും, ഉന്നയിക്കുന്നത് ഉമ്മന്‍ചാണ്ടിയും, കുഞ്ഞാലികുട്ടിയും, ചെന്നിത്തലയും ഒക്കെ ആയതുകൊണ്ടും ജനം അവയൊക്കെ കാര്യമായി എടുത്തില്ല . V .S ന്‍റെ മകന്‍ എന്ന രീതിയില്‍ അരുണ്‍ കുമാര്‍ കോര്‍ണര്‍ ചെയ്യപ്പെട്ടു എന്ന് പോലും കരുതുന്നവര്‍ ഉണ്ട്. V S .ന്‍റെ മകനായി ജനിച്ചതിലുള്ള പരിമിതികള്‍ അനുഭവിക്കുന്ന ഒരാള്‍ എന്ന പരിഗണന നല്‍കി കൊണ്ട് തന്നെ പറയട്ടെ താങ്കള്‍ ഇനിയുള്ള കാലം പിതാവിന്‍റെ സല്‍പ്പേരിന് കളങ്കം വരാത്ത നിലയില്‍ കുറച്ചു കൂടി മാന്യതയും, സുതാര്യതയും ,സത്യസന്തതയും പ്രവര്‍ത്തികളില്‍ കാണിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

താങ്കളുടെ പേരില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങള്‍ വെറും ആരോപണങ്ങള്‍ തന്നെ ആകട്ടെ എന്ന് തന്നെ ആത്മ്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. എന്നാല്‍ ചില കാര്യങ്ങളില്‍ V S നെയും പാര്‍ട്ടിയെയും സ്നേഹിക്കുന്നവര്‍ക്കുള്ള നീരസം നിങ്ങളെ അറിയിക്കുകയാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം. ഉദാ: താങ്കള്‍ അനുമതിയില്ലാതെ വിദേശയാത്ര നടത്തി എന്നത് നീതികരിക്കാന്‍ കഴിയില്ല.. താങ്കള്‍ ഒരു വ്യക്തി എന്ന നിലയിലുള്ള
സഞ്ചാര സ്വാതന്ത്ര്യം അടക്കമുള്ള മുഴുവന്‍ അവകാശങ്ങള്‍ അങ്കീകരിക്കുംപോള്‍ തന്നെ V S നു അപകീര്‍ത്തികരമായ ഒരു പ്രവര്‍ത്തിയാണ് അത്തരം വിദേശ യാത്ര എന്ന് ഒര്‍മപ്പെടുത്തട്ടെ. V S പാര്‍ട്ടിയുടെ പോരാളിയും ഒരു മുതല്‍ കൂട്ടുമാണ്‌ . അങ്ങിനെയുള്ള ഒരു സഖാവിന്നു കളങ്കം ചാര്‍ത്തുന്ന പ്രവര്‍ത്തി ഉണ്ടായാല്‍ കേരളത്തിലെ പാര്‍ട്ടിയെ സ്നേഹിക്കുന്ന ലക്ഷങ്ങള്‍ അത് നിസാരമായി കാണില്ല എന്ന് ഒരമ പ്പെടുത്തട്ടെ. പ്രത്യേകിച്ച് തച്ചങ്കെരിയുടെ വിദേശയാത്ര വിഷയത്തില്‍ ശക്തമായ നിലപാടെടുത്ത V S നു താങ്കള്‍ ഒരു തലവേദന സൃഷ്ടിച്ചു എന്ന് പറയുന്നതാകും ശരി. വളരെ പേഴ്സണലായിട്ടു പയുവാ പാര്‍ട്ടിക്കും കേരളത്തിനും കളങ്കമുണ്ടാക്കുന്ന രീതിയില്‍ അനുമതിയില്ലാതെ ഇനി ആര് വിദേശത്തു വന്നാലും ഒട്ടകത്തിന്‍റെ ചാണകം കലക്കി ഞങ്ങള്‍ പ്രവാസികള്‍ തല വഴി ഒഴിക്കും . അപ്പം പിന്നെ വിഷമം തോന്നരുത് കേട്ടോ.പാര്‍ട്ടിയെ സ്നേഹിക്കുന്ന ഒരു വലിയ സമൂഹം പ്രവാസികളായി ലോകത്തെമ്പാടുമായി ഉണ്ട് എന്നത് മറക്കരുത്

മറ്റൊന്ന് ഗോള്‍ഫ് ക്ലബ് അംഗത്വ വിഷയം. പണമുള്ള ഉയര്‍ന്ന ഉദ്ദ്യോ ഗമുള്ള താങ്കള്‍ ക്ക് ഔദ്ദ്യോഗീക പദവി അനുസരിച്ചുള്ള സൌഹൃ ദ്ങ്ങല്‍ക്കായി ഗോള്‍ഫ് ക്ലബില്‍ അംഗത്വം നേടാം. എന്നാല്‍ 75000 /- കൊടുക്കുവാന്‍ കഴിവുള്ളയാള്‍ക്ക് അതില്‍ എഴുതി ചേര്‍ക്കാന്‍ സ്വന്തം മേല്‍വിലാസം കൂടി വേണമായിരുന്നു. V S ന്‍റെ ഔദ്ധ്യോഗിക വസതി കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ പ്രവര്‍ത്തനത്തിന്‍റെ വകയായി LDF നു ലഭിച്ചതാണ് . അല്ലാതെ താങ്കള്‍ കഴിച്ച പുഷ്പാഞ്ഞലിയുടെയും ഭഗവതി സേവയുടെയും കടാക്ഷമൊന്നുമല്ല എന്ന് പറയേണ്ടതില്ലല്ലോ. മുഖ്യമന്ത്രിയുടെയും, പ്രതിപക്ഷ നേതാവിന്റെയും ഔദ്ദ്യോഗീക വസതിയുടെ വിലാസം ഉപയോഗിച്ച് ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നത് ശുംഭത്തരമെന്നെ പറയാന്‍ കഴിയൂ.

V S നെ ആക്ഷേപിച്ചു സംസാരിച്ച വിവര ദോഷി സുകുമാരന്‍ നായരെ കേരളത്തിലെ ജനം കുഷ്ട രോഗിയെപ്പോലെ വെറുത്തു എന്നത് താങ്കള്‍ക്ക് അറിവുള്ളതാണല്ലോ. പക്ഷെ അപ്പോഴാണ്‌ 2006 ലെ തിരെഞ്ഞെടുപ്പില്‍ വിജയ്ത്തിന്നു V S ന്‍റെ മകന്‍ നന്ദി സൂചകമായി TEXT MESSAGE അയച്ചുവെന്ന വെളിപ്പെടുത്തല്‍ നായര്‍ നടത്തിയത്. അത് കേട്ട് ചൂളിപ്പോയ എന്നെ പ്പോലെ യുള്ള അനേകര്‍ ക്ക് വേണ്ടി ചോദിക്യുവ . അല്ലാ താന്‍ ആരുവാ? . തന്നെ ആരാ കേരളത്തിലെ ജാതി കൊമാരങ്ങലുമായി തിരെഞെടുപ്പില്‍ ഇത്തരം ഉപചാപം നടത്താന്‍ ചുമതലപ്പെടുത്തിയത്.? പാര്‍ട്ടിയോ LDF ഓ അത്തരം ഒരു നടപടി എടുക്കില്ല എന്നത് കൊണ്ട് വളരെ ലജ്ജതോന്നി താങ്കളെയോര്‍ത്തു. പാര്‍ട്ടിയിലെ ചില നേതാക്കള്‍ ഇന്ന് ജാതി മത ശക്തികളുടെ തിണ്ണ നിരങ്ങാറുണ്ട് എന്നതില്‍ ദു:ഖിക്കുന്ന ഒരുപാടു പാര്‍ട്ടി അണികള്‍ ഉള്ള നാട്ടില്‍ താങ്കളുടെ ഇത്തരം "ക് ണാപ്പ്" സേവനം വേണ്ട എന്ന് ഇതിനകം മനസ്സിലായി കാണുമല്ലോ?


തിരെഞ്ഞെടുപ്പു പ്രചാര ണ ത്തിനിടയില്‍ VS നെ കാണാനും അദ്ദേഹത്തിന്‍റെ വാക്കുകള്‍ കേള്‍ക്കാനും ജനം ഒഴുകിയെത്തിയത് അദ്ദേഹം ഒരു കാമ്യുണിസ്റ് കരനായത് കൊണ്ടാണ്. വിശിഷ്യ അഴിമതിക്കെതിരായി VS നടത്തുന്ന സമരം ഇന്ത്യയിലെമ്പാടും ശ്രദ്ധയാകര്‍ ഷിക്കുംപോള്‍ അത് കേരളത്തിലെ ജനങ്ങള്‍ക്കും പാര്‍ട്ടിക്കും ഒരു മുതല്‍ കൂട്ടായി മാറുമ്പോള്‍ അവിടെ ഒരു കറുത്ത പാടായി VS ന്‍റെ പേരിനു കളങ്കം വരുത്തുന്ന നിലയില്‍ താങ്കള്‍ പ്രവര്‍ത്തിക്കില്ല എന്ന പ്രത്യാശയോടെ നിറുത്തുന്നു

അപ്പോള്‍ പറഞ്ഞത് മറക്കണ്ട, മാന്യതയും! സുതാര്യതയും! സത്യസന്തതയും!

സസ്നേഹം

സത്യമേവജയതേ

വാല്‍ കഷ്ണം: എന്‍റെ ബ്ലോഗ്‌ വായിച്ചു ചില പ്രസക്തമായ അഭിപ്രായം രേഖപ്പെടുത്തിയ അജിത്‌ എന്ന സുഹൃത്തിനു നന്ദി.