തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Monday, November 1, 2010

252.അവന്റമ്മമ്മേടെ പോളിമര്‍ കെമിസ്ട്രി....

കൂതറ തിരുമേനിയുടെ ബ്ലോഗില്‍ ഈ പോസ്റ്റിന്റെ ആവശ്യമുണ്ടോ.. അറിയില്ല. എങ്കിലും മനസ്സില്‍വരുന്നത്‌ എഴുതണമെന്നത് സ്വയാര്‍ജിതഹിതമെന്നാകില്‍ ആവട്ടെ ഒരു പോസ്റ്റിതും.
അയല്‍വാസിയുടെ അതീവ "ബ്രില്ലിയന്റ് - ഗിഫ്റ്റെഡ്- അഭിനവ ഐന്‍സ്റ്റീന്‍ " മകനെ ഒന്നുകാണാന്‍ വിളിച്ചത് അവന്റെ അമ്മ തന്നെയാണ്.. അല്ലെങ്കില്‍ നാളെ ശാസ്ത്രത്തിനു നോബല്‍ സമ്മാനം വാങ്ങാന്‍ മോന്‍ പോകുമ്പോള്‍ ഏതു നിറമുള്ള ലിപ്സ്ടിക് അന്ന് ഉപയോഗിക്കണമെന്ന് സ്വപ്നം കാണുന്ന പാവം അമ്മ എന്നെ ആ മാഹാത്ഭുദത്തെ ഒന്ന് കാണിക്കുകയിരുന്നെന്നു വേണം പറയാന്‍.. അല്ലെങ്കില്‍ ഇന്റര്‍നെറ്റില്‍ ഏതോ സംഭവങ്ങളൊക്കെ കാണിക്കുന്ന ഞാനെന്ന മനുഷ്യന് മകന്റെ പ്രാഗത്ഭ്യം മനസ്സിലാവുമെന്ന് ആ അമ്മ കരുതിയിരിക്കണം.. കഷ്ടം.. കേവല അക്ഷര ജ്ഞാനം മാത്രമാമുള്ള ഈ പാവം കൂതറ തിരുമെനിയ്ക്കുണ്ടോ ആ പയ്യന്റെ സ്വാറി... ശാസ്ത്ര- അഞ്ജന്റെ ബുദ്ധീവൈഭവം മനസ്സിലാവൂ..?

എന്തെങ്കിലും ആവട്ടെ പയ്യനെ കണ്ടു.. കേരളത്തില്‍ പക്കാ ഗ്രാമത്തില്‍ ഊശാന്‍ താടിയും ബെര്‍മുഡയും ആഷ് പൂഷ് ഇംഗ്ലീഷും ഉള്ള ഒരു ജന്മം.. അമ്മെ ഇവനാണോ അടുത്ത ശാസ്ത്ര - അജ്ഞന്‍.... ? ഇവനെ കണ്ടപ്പോള്‍ തന്നെ ഒരു ജങ്കി ലുക്ക്. എന്തെങ്കിലും ആവട്ടെ..

" ഹേ മാന്‍..." എന്തിലുമാവട്ടെ ... നാട്ടിലുള്ള തെണ്ടികളെ ഞാന്‍ പഠിക്കുന്നത് മനസ്സിലാക്കാന്‍ തന്നെ ബുദ്ധിമുട്ടാ.. (പയ്യന്റെ കണ്ണില്‍ നാട്ടിലുള്ള സാധാരണക്കാരും കൂലിപണിക്കാരും തെണ്ടികളാണ്. ഇന്റര്‍നെറ്റ്‌ അറിയാത്ത വിവരമില്ലാത്ത കൊടിപിടിക്കുന്ന തെണ്ടികള്‍.). ഇങ്ങനെ വിളിക്കാന്‍ കഴിയില്ലല്ലോ.. ഇന്റര്‍നെറ്റില്‍ ഏതാണ്ടൊക്കെ ചെയ്യുന്ന ഞാന്‍ തെണ്ടിയല്ലാത്തത് കാര്യം..

ഏതാണ്ട് ഒരുമണിക്കൂര്‍ സംസാരിച്ചപ്പോള്‍ പയ്യന്‍ കെമിസ്ട്രിയും പോളിമര്‍ കെമിസ്ട്രിയും ഒക്കെ വിശദീകരിച്ചു.. പിന്നീട് അതില്‍ ചെയ്യുന്ന പരീക്ഷണ നിരീക്ഷണങ്ങളും..
ഇടയ്ക്കിടെ നാട്ടിലെ "തെണ്ടികളെയും - കൂതറകളെയും " (അയ്യോ ഞാന്‍ അല്ല ). തൊഴിലാളി പ്രശ്നങ്ങളെയും രാഷ്ട്രീയ പ്രശ്നങ്ങളെയും ഒക്കെ വിമര്‍ശിച്ചു.. പയ്യന്റെ നിഗമനത്തില്‍ എല്ലാവരും വിഡ്ഢികള്‍.. പോളിമര്‍ കെമിസ്ട്രി പഠിക്കുന്നവര്‍ മാത്രം പഠിത്തമുള്ളവരും കാര്യശേഷിക്കാരും...

ഒരുകാര്യം അവസാനം മനസ്സിലായി.

പയ്യന് ഒരു കിലോ അരിയുടെ വില അറിയില്ല..
കേരളം ഭരിക്കുന്ന മുഖ്യമന്ത്രി സിപിഐ ക്കാരനോ എം കാരനോ എന്നറിയില്ല..

കേരളത്തിന്റെ ജനസംഖ്യയോ എന്തിനു എത്ര ജില്ലയോ ഉണ്ടെന്നു അറിയില്ല..

വൈക്കം സത്യഗ്രഹമോ ക്ഷേത്രപ്രവേശന വിളംബരമോ അറിയില്ല..

കര്‍ഷക സമരമോ കേരള ഭാരത രാക്ഷ്ട്രീയമോ അറിയില്ല..

റബ്ബറിന്റെ വിലയോ കേരളത്തെക്കുറിച്ചോ അറിയില്ല.

എന്തിനു കേരളത്തില്‍ എത്ര എയര്‍പോര്‍ട്ടു ഉണ്ടെന്നു പോലും കൃത്യതയില്ല.

അയല്‍വക്കകാരനെയോ അയാളുടെ തൊഴിലോ അറിയില്ല. ചങ്ങമ്പുഴയോ ഓ.എന്‍.വി.യെയോ അറിയില്ല.. കേവലം കെമിസ്ട്രിയും പോളിമര്‍ കെമിസ്ട്രിയും അറിയാം.. ജനങ്ങളുടെ വികാരങ്ങളും അവയുടെ ബന്ധങ്ങളും അതിന്റെ കെമിസ്ട്രിയും അറിയാത്ത ഇവനും ഒരുപക്ഷെ പി.എച്.ഡിയും നോബലും കിട്ടിയേക്കും.. വിദ്യകൊണ്ട് വളരുക.. തനിക്കും തനിക്കുചുറ്റും ഉള്ളവര്‍ക്കും അതുകൊണ്ട് ഗുണമുണ്ടാക്കുക.. നാട്ടിനും നാട്ടുകാര്‍ക്കും പഠനം പ്രയോജനപ്പെടുത്തുക എന്നതൊന്നും അറിയാത്ത അവന്റെ അമ്മയോട് കൂതറ തിരുമേനി പറഞ്ഞു..

" ചേച്ചിയുടെ മകന്‍ ഒരു പുലിയാണ് കേട്ടോ.."

അമ്മയുടെ മുഖത്തെ ചിരികണ്ടപ്പോള്‍ ഓര്‍ത്തത് പുലി എത്ര വല്യ ജന്തുവായാലും മനുഷ്യന്‍ അല്ലലോ..? അത് മനസ്സിലാക്കാന്‍ ആ അമ്മയും മകനും ശ്രമിച്ചിരുന്നെങ്കില്‍..!!

Tuesday, October 26, 2010

251.അയ്യപ്പന്‍റെ നെയ്യപ്പം എനിക്കും കിട്ടട്ടെ...!!

അയ്യപ്പനോടുള്ള മലയാളിയുടെ സ്നേഹം കണ്ടിട്ട് കൂതറ തിരുമേനിയുടെ അന്തരാത്മാവ് കേണു കരഞ്ഞതുകൊണ്ടാണീ പോസ്റ്റിടാന്‍ താമസിച്ചത്. കഷ്ടം..! ഇത്രയും കാലം മലയാളികള്‍ പാലും തേനും ഊട്ടി അന്തപ്പുരത്തിലെ പട്ടു മെത്തയിലുറക്കിയ കവിയെ ഇന്നിപ്പോള്‍ സര്‍ക്കാര്‍ ഗൗനിക്കുന്നതുപോലുമില്ല. ഇത്രയും സാംസ്കാരിക വിരുദ്ധരായ ഒരു സര്‍ക്കാര്‍ കേരളം ഭരിച്ചിട്ടില്ല പോലും.. കൊള്ളാം..!! ഇനി വകുപ്പ് മന്ത്രിയോ അല്ല മുഖ്യ മന്ത്രിയോ രാജിവേച്ചേങ്കിലോ സമാധാനം കിട്ടുകയുള്ളൂ എന്നമട്ടിലാണ് മിക്കവാറും പ്രതികരിക്കുന്നത്...!

ആദ്യമേ ചിലകാര്യങ്ങള്‍ പറയട്ടെ.! കവി അയ്യപ്പന്‍ സ്വീകരിച്ച ചര്യ ആരും അദ്ദേഹത്തെ അടിച്ചേല്‍പ്പിച്ചതല്ല.. ജോണ്‍എബ്രഹാം ഒരു കാലഘട്ടത്തില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് ഇവരൊക്കെ ഇതിന്റെ ഉദാഹരണങ്ങള്‍ ആയിരുന്നു. മാനം മര്യാദയ്ക്ക് സാമൂഹിക വ്യവസ്ഥിതിയ്ക്ക് അനുസരിച്ച രീതിയില്‍ ജീവിക്കാന്‍ ഒരു പരിധിവരെ ഏവരും ബാധ്യസ്ഥരാണ്. അത് തെറ്റിച്ചു സ്വയം തീരുമാനിച്ച വഴിയിലൂടെ സഞ്ചരിച്ച ഏവര്‍ക്കും ഇതൊക്കെ ഒരിക്കലെങ്കിലും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.. വീട്ടില്‍ നിന്നോ നാട്ടില്‍നിന്നോ സര്‍ക്കാരില്‍ നിന്നോ ഒക്കെ ഇതനുഭാവിക്കേണ്ടി വരും.. എന്തുകൊണ്ടെന്നോ... നാമെല്ലാവരും ഈ സിസ്റ്റത്തിന്റെ ഭാഗമാണെന്നത് തന്നെ.. താന്‍ വഴിയില്‍ ബന്ധങ്ങളും ലോകനീതിയും ചര്യയും സൌഹൃദവും എല്ലാം ത്യജിച്ചു അലഞ്ഞുതിരിഞ്ഞു കിട്ടുന്നത് തിന്നു ചെയ്യാന്‍ ആഗ്രഹിച്ചത്‌ ചെയ്തു എഴുതാനോ വരയ്ക്കാനോ ആഗ്രഹിക്കുന്നത് ചെയ്തു ജീവിക്കാന്‍ സൃഷ്ടിയുടെ ചില യാമങ്ങളില്‍ നമുക്കും തോന്നും... കൂതറ തിരുമെനിയ്ക്കും തോന്നിയിട്ടുണ്ട്.. ഭൌതിക ജീവിതം തരുന്ന പ്രശ്നങ്ങളില്‍ നിന്നും ചോദ്യങ്ങളില്‍ നിന്നും ഒരു ഒളിച്ചോട്ടം മാത്രമാണത്. എന്നാല്‍ അങ്ങനെ ഒളിച്ചോടുന്നത് സാംസ്‌കാരിക / സാമൂഹിക ജീവിതത്തോടു ചെയ്യുന്ന ആത്മഹത്യ മാത്രമാണ്.. എന്നാല്‍ ആത്മഹത്യാ ചെയ്യുന്നത് ധീരതയാണെന്നു കരുതുന്നതു ചെയ്യുന്ന ഭീരു മാത്രമാണ്... ഏതാണ്ട് ഇതുതന്നെയാണ് അയ്യപ്പന്‍ കവിയുടെയും ജീവിതത്തില്‍ സംഭവിച്ചത്.. ബാലചന്ദ്രന്‍ ചുള്ളിക്കാടൊക്കെ ഈ ഭ്രാന്ത് കളഞ്ഞു ഇന്ന് മാന്യതയോട് കൂടി ജീവിക്കുന്നു..

ബ്ലോഗ്‌ എഴുതുന്നവരില്‍ എത്രയോ പേര്‍ (ഇന്ന് അയ്യപ്പന് വേണ്ടി വാചാടാപം നടത്തുന്നവര്‍) നല്ല ഭാവനാ സമ്പന്നരും സര്‍ഗ്ഗശീലരും ആണ്.. എന്നിട്ടെന്തേ ഈ സൊ കോള്‍ഡ് മാന്യ ജീവിതം നയിക്കാത്തൂ.. മനനം ചെയ്യുന്ന മനുഷ്യന്‍ തെരുവില്‍ ജീവിക്കുന്ന മൃഗങ്ങളെപോലെയല്ല.. അതുതന്നെയാണ് അവനെ മൃഗങ്ങളില്‍ നിന്നും വേറിട്ട്‌ നിര്‍ത്തുന്നതും. കൂതറ തിരുമേനിയുടെ ജീവിതത്തില്‍ എത്രയോ അതുല്യ സിദ്ധിയുള്ള ചുവര്‍ ചിത്രകരാന്മാരായ ഭ്രാന്തന്മാരെ കണ്ടിട്ടുണ്ട്... സര്‍ഗ്ഗാത്മകത ഭ്രാന്തില്‍ എത്തുമ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങി പോവുന്നതും ഭ്രാന്തില്‍ സര്‍ഗ്ഗാത്മകത കണ്ടെത്തുന്നവരും ആകൂട്ടത്തില്‍ ഉണ്ട്... അവരെ അല്ലെങ്കില്‍ അതിന്റെ കൂടിയ കുറഞ്ഞ അളവില്‍ ചിത്തഭ്രമം ഉള്ളവരെ എന്തുചെയ്യണം.. ഭാരത രത്നം കൊടുത്തു ആദരിക്കണോ..!?

തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയുള്ള വീട്ടില്‍ ജനിച്ച അയ്യപ്പന്‍ കവിയുടെ ചെറുപ്പത്തിലെ ചില വേര്‍പാടുകള്‍ കവിയെ പ്രത്യേക ജീവിതരീതിയ്ക്കുടമയാക്കി. ജോണ്‍ എബ്രഹാമിന്റെ കൂട്ടും ആ സ്വഭാവം കൂട്ടിയെന്നും പറയാം.. എന്നാല്‍ ചെറുപ്പത്തിലെ വിധിവിളയാട്ടങ്ങളെ സധൈര്യം നേരിട്ട് ജീവിതത്തില്‍ വിജയിക്കുകയാണ് മനുഷ്യന്റെ രീതിയും ആവശ്യവും. ഒരുപക്ഷെ ഈ മരണവും ഈ ജീവിതവും ആയിരുന്നു കവി അയ്യപ്പന്‍ ആഗ്രഹിച്ചതും തെരഞ്ഞെടുത്തതും.. അതുകൊണ്ടുതന്നെ അതിന്റെ അനന്തര ഫലങ്ങളും അദ്ദേഹത്തിനു അറിയാമായിരുന്നെന്നു വേണം പറയാന്‍.. അതില്‍ സഹതപിക്കുക ഒട്ടും ആവശ്യമില്ലാത്ത ഒന്നാണ്...!! അദ്ദേഹത്തിന്റെ കവിതകളെ അങ്ങേയറ്റം ബഹുമാനിക്കുന്നു. ആ കഴിവിനെയും.. ആ കഴിവിനെ വേണ്ടവിധത്തില്‍ വിനയോഗിച്ചു ഒരു മാതൃകയായി ജീവിക്കുകയിരുന്നു വേണ്ടത്.. എന്നാല്‍ സ്വയം ജീവിതം നശിപ്പിച്ച ഒരാളുടെ ജീവിതത്തില്‍ നാമെന്തിനു സഹാതപിക്കണം...!!

ഇനിയും ഇതേപോലുള്ള എത്രയോ ജീവിതങ്ങളെ തെരുവില്‍ കാണാം... അലഞ്ഞു തിരിയുന്ന പ്രതിഭാധനര്‍.. അവര്‍ക്കുവേണ്ടി എന്ത് ചെയ്യുന്നു.. എന്ത് ചെയ്യാന്‍ കഴിയുന്നു എന്ന് സ്വയം ചോദിക്കുക.... ജീവിതം കള്ളിലും കഞ്ചാവിലും നശിപ്പിക്കുന്ന ജന്മങ്ങളെ ആരാധന കഥാപാത്രങ്ങളെ ഇന്ന് നമ്മള്‍ അമ്പേ തള്ളിക്കളഞ്ഞിരിക്കുന്നു... ജീവിക്കുക.. മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കുക.. കവിയോടുള്ള ബഹുമാനം വെച്ചുകൊണ്ട് തന്നെ പറയട്ടെ..... ജീവിതം ഒരു കവിതയല്ല.. കഥയും.... എഴുതി തെറ്റിയാല്‍ തിരുത്താന്‍ ആവില്ലെന്ന് മനസ്സിലാക്കി ജീവിക്കുക...

Sunday, October 17, 2010

250.ഇതെന്തൊരു കോപ്പിലെ ന്യായമാണ്...!

പോസ്റ്റും വിഷയവും പ്രകോപനപരമെങ്കില്‍ ക്ഷമിക്കുക..

ഈ പോസ്റ്റിലൂടെ കൂതറ തിരുമേനി നിയമത്തെ വെല്ലുവിളിയ്ക്കുകയല്ല. എന്നാല്‍ പൌരാവകാശത്തെ മറ്റൊരു ദൃഷ്ടികോണിലൂടെ നോക്കുകയാണെന്ന് മാത്രം. സ്വാതന്ത്ര്യത്തോടെ മാത്രമല്ല സുരക്ഷയോടെയും ജീവിക്കാന്‍ ഭാരതത്തില്‍ ഒരു പൌരനു അവകാശമുണ്ട്‌. അതേപോലെതന്നെ പോലീസിനു ഇപ്പോഴും പൌരനു സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്നതുകൊണ്ട് തന്നെ സ്വയം ആ കര്‍ത്തവ്യം ചെയ്യാന്‍ പൌരനു അവകാശവും അധികാരവുമുണ്ട്.. അതുകൊണ്ട് തന്നെ തോക്ക് കൈവശം വെക്കാനും വാങ്ങാനും ഇന്ത്യന്‍ പൌരനു കഴിയും. ഇനിയാണ് യഥാര്‍ത്ഥ പ്രശ്നം..

ഭാരതത്തിലെ നിയമപ്രകാരം പോലീസോ പട്ടാളമോ ഉപയോഗിക്കുന്ന ബോറുള്ള തോക്കുകള്‍ ഇവിടെ പ്രോഹിബിറ്റെഡ് ബോറുകള്‍ (PB) എന്നാ ഗണത്തില്‍ പെട്ടതാണ്. സിവിലിയന്‍ ആളുകള്‍ നോണ്‍ പ്രോഹിബിറ്റെഡ് ബോറുകള്‍(NPB) ഉള്ള തോക്കുകള്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ.. സമ്മതിച്ചു.. പക്ഷെ ഇനി ഈ നോണ്‍ പ്രോഹിബിറ്റെഡ് ബോറുകള്‍ ഉള്ള തോക്ക് വാങ്ങാന്‍ ചെന്ന് എന്ന് കരുതുക. ഏകദേശം ഒരുലക്ഷം വരെ ബജറ്റ് ഉള്ള ആളുകളുടെ ഏക ആശ്രയം ഇന്ത്യന്‍ ഓര്‍ഡിനന്‍സ് ഫാക്ടറി ഉണ്ടാക്കുന്ന തോക്കുകള്‍ മാത്രമാണ്. സിവിലിയന്‍ ആളുകള്‍ക്കായി .32 ബോറിലെ ഒരു റിവോള്‍വര്‍, അതെ അളവിലെ ഒരു പിസ്റ്റള്‍ , .22 ബോറുള്ള ഒരു റിവോള്‍വര്‍ എന്നിവയാണ് ഹാന്‍ഡ്ഗണ്‍ കാറ്റഗറിയില്‍ ലഭ്യമായത്. ഇത് രണ്ടും ക്വാളിറ്റി കൊണ്ടും മികവു കൊണ്ടും വിദേശ മോഡല്‍ തോക്കുകളുമായി താരതമ്യം ചെയ്യാന്‍ പോലും കഴിയില്ല. ഇതില്‍ 22 ബോറുള്ള റിവോള്‍വര്‍ താരതമ്യേന വിലക്കുറവാണെങ്കിലും (അരലക്ഷം രൂപ..) ഈ വിലയ്ക്ക് വിദേശത്തു ഏറ്റവും മികച്ച മോഡലുകള്‍ (ബാരെറ്റ, സ്മിത്ത് ആന്‍ഡ്‌ വെസ്സന്‍ , വെബ്ലി ആന്‍ഡ്‌ സ്കോട്ട് , സീസി ഗണ്‍ , ഗ്ലോക് , തുടങ്ങിയവ..) ലഭിക്കും. എന്നാല്‍ ഈ മോഡലുകള്‍ നമുക്ക് നേരിട്ട് ഇറക്കുമതി ചെയ്യാന്‍ കഴിയില്ല. ഈ മോഡലുകള്‍ സെക്കണ്ട് ഹാന്‍ഡ്‌ വാങ്ങാന്‍ ചെന്നാല്‍ ആ വിലയ്ക്ക് ഒരു മാരുതി സ്വിഫ്റ്റ് ലഭിക്കും. പുതിയതിന് ഒരു ടൊയോട്ട കൊറോളയുടെ വിലകൊടുക്കേണ്ടി വരും. എനിക്ക് അറിയാനുള്ളത് ചിലകാര്യങ്ങളാണ്..

1.ഇന്ത്യയില്‍ നിയമപരമായി വിദേശ നിര്‍മ്മിത തോക്കുകള്‍ വെയ്ക്കുന്നത് കുറ്റകരമല്ല.. എന്നാല്‍ ഇത് നേരിട്ട് ഇറക്കുമതി ചെയ്യുന്നത് അനുവദിക്കില്ല. (നോണ്‍ പ്രോഹിബിറ്റെഡ് ബോറുകള്‍ പോലും).. വേണമെങ്കില്‍ ഡീലര്‍ മുഖേന വാങ്ങണം.. അപ്പോള്‍ ഒറിജിനല്‍ വിലയുടെ പത്തിരട്ടി വരെ കൊടുക്കേണ്ടി വരും. അപ്പോള്‍ അത് ചൂഷണമല്ലേ.?

2. വിദേശത്തു താമസമാക്കിയിരുന്ന ഭാരതീയന്‍ തിരികെവരുമ്പോള്‍ നോണ്‍ പ്രോഹിബിറ്റെഡ് ബോറുകള്‍ ഉള്ള ഒരു തോക്ക് കൊണ്ടുവരാന്‍ വ്യവസ്ഥയുണ്ട്.. (എന്നാല്‍ ഇത് അയാളുടെ ജീവിതകാലം വില്‍ക്കാനോ ആര്‍ക്കെങ്കിലും ഗിഫ്റ്റ് കൊടുക്കാനോ കഴിയില്ല..) എങ്കില്‍ ഒരു ഇന്ത്യന്‍ പൌരനു വിദേശത്തു പോയി സ്വന്തം ആവശ്യത്തിനു തോക്ക് വാങ്ങി കൊണ്ടുവരാന്‍ കഴിയില്ല. എന്തുകൊണ്ട് ...? തോക്കുകള്‍ ഇന്ത്യയില്‍ നിരോധിച്ചിട്ടില്ലാത്ത സ്ഥിതിയ്ക്ക് അതിന്റെ നികുതി വാങ്ങിയാല്‍ പോരെ...?

എന്നാല്‍ ഭാരതത്തിലെ ഷൂട്ടര്‍മാര്‍ക്ക് തോക്കുകള്‍ കൊണ്ടുവരാം... വേണമങ്കില്‍ അവരുടെകൈയില്‍ നിന്ന് നമുക്ക് പഴയ തോക്കുകള്‍ വാങ്ങുകയുമാവാം.. അപ്പോള്‍ പഴയ വെറ്റില തിന്നോണം എന്നാണോ നിയമം...

ഈ വിഷയത്തിലേക്ക് വീണ്ടും വരുന്നതിനു മുമ്പേ ചിലകാര്യങ്ങള്‍ ഒന്ന് നോക്കാം. ഈ പ്രോഹിബിറ്റെഡ് ബോറുകള്‍ /നോണ്‍ പ്രോഹിബിറ്റെഡ് ബോറുകള്‍ എന്നുള്ള ആശയം എങ്ങനെ വന്നു നോക്കാം. നേരത്തെ ബ്രിട്ടീഷ്കാര്‍ ഭരിച്ചപ്പോള്‍ പ്രജകള്‍ (അന്നത്തെ പൌരന്മാര്‍ എന്നെങ്കിലും സ്വാതന്ത്ര്യം ആവശ്യപ്പെട്ടു കലാപം ഉണ്ടാക്കിയേക്കും എന്ന് അവര്‍ക്ക് നന്നായി അറിയാമായിരുന്നു..) പട്ടാളത്തെക്കാളും പോലീസിനെക്കാളും ശക്തികുറഞ്ഞ തോക്കുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിച്ചിരുന്നു. കാരണം ഒരു മുന്‍കരുതല്‍ തന്നെ.. എന്നാല്‍ സായിപ്പന്മാര്‍ പോയിട്ടും സായിപ്പന്മാരുടെ പരിഷ്കാരം പോയില്ല.. ഇന്നും കോരന് കുമ്പിളില്‍ തന്നെ..

പക്ഷെ ഒരു ചോദ്യം ചോദിച്ചോട്ടെ...? തീവ്രവാദികളും മാവോ വാദികളും ഉപയോഗിക്കുന്നത് ലൈസന്‍സ് ഉള്ള തോക്കുകള്‍ ആണോ..? മിക്കപ്പോഴും പോലീസിനെക്കാളും പട്ടാളത്തിനെക്കാളും മികച്ചയിനം തോക്കുകള്‍ ആണവര്‍ ഉപയോഗിക്കുന്നത്.. അതിനെ എങ്ങനെ പ്രതിരോധിക്കാന്‍ കഴിയുന്നു. ലൈസന്‍സ് ഉള്ളവര്‍ നിയമത്തെ വെല്ലുവിളിക്കുന്ന സാഹചര്യങ്ങള്‍ എത്രയുണ്ടയിട്ടുണ്ട്..?? അപ്പോള്‍ പിന്നെ ഈ പ്രോഹിബിറ്റെഡ് ബോറുകള്‍ എന്നാ ആശയത്തിന്റെ പ്രസക്തിയെന്ത്...?

മുമ്പ് ഇന്ത്യയില്‍ കാറുകള്‍ (വിദേശനിര്‍മ്മിത) ഇറക്കുമതി ചെയ്യുമ്പോള്‍ ഒരു പ്രത്യേക ശതമാനം നികുതി അടയ്ക്കേണ്ട നിയമം ഉണ്ടായിരുന്നു. ഇന്നും ആ നിയമം ഉണ്ടെങ്കിലും ഇറക്കുമതി ചെയ്യാതെതന്നെ മിക്ക കാറുകളും ഇവിടെ ലഭ്യമാണ്. അന്നൊക്കെ ആര് ഇറക്കുമതി ചെയ്യുന്നോ ആ വെക്തി നികുതി അടച്ചു കാറുകള്‍ ഇറക്കുമതി ചെയ്യേണ്ട കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇതെനിയമം തോക്കുകളുടെ കാര്യത്തില്‍ എന്തെ പ്രവര്‍ത്തികമാക്കികൂടാ..

സത്യത്തില്‍ ഈ നിയമം കൊണ്ടാര്‍ക്കാണ് ലാഭം..... തോക്കുകള്‍ വില്‍ക്കുന്നവര്‍ക്ക് മാത്രം. പുതിയ വിദേശനിര്‍മ്മിത തോക്കുകള്‍ വങ്ങേണ്ട ആളുകള്‍ കള്ളപ്പണം മുടക്കി തോക്കുകള്‍ വാങ്ങുമ്പോള്‍ ഡീലര്‍മാര് കോടികള്‍ ഉണ്ടാക്കുന്നു.. അത്രതന്നെ...

ചില കാര്യങ്ങള്‍ പറഞ്ഞു കൊള്ളട്ടെ..

ഇതുവായിച്ചപ്പോള്‍ ഒരു ഗണ്‍ വാങ്ങിയാലോ എന്നുകരുതുമ്പോള്‍ കൂടെ ലക്ഷങ്ങളും കരുതുക. ഇനി എയര്‍ ഗണ്‍ ആണ് ഇമ്പോര്‍ട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ .177 ബോറുള്ള എയര്‍ ഗണ്‍ നിയമപരമായി ഇറക്കുമതി ചെയ്യാം..(ഇന്ത്യയില്‍ ഉണ്ടാക്കുന്ന എയര്‍ ഗണ്‍ - ഇന്ത്യന്‍ ഹ്യൂം പൈപ്പ് പോലെയുള്ള - കാശിനും കൊള്ളില്ല) ഇപ്പോള്‍ അതിന്റെ പെല്ലറ്റ് ഇറക്കുമതി ചെയ്യുന്നതിനും അനുവാദം കിട്ടും.. ആര്‍ക്കെങ്കിലും ആ നിയമത്തിന്റെ പകര്‍പ്പ് വേണമങ്കില്‍ ആവശ്യപ്പെടുക.. അയച്ചുതരാം.

.22 ബോറിന്റെ എയര്‍ ഗണ്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ഒരുപക്ഷെ ചില നിയമ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ ഈ തോക്കുകള്‍ വുഡ് ടെസ്റ്റ്‌ പാസായില്ലെങ്കില്‍ ഗണ്‍ ലൈസന്‍സ് എടുക്കേണ്ടി വരും എന്നുമാത്രം.. കാരണം ഒരു പട്ടിയേയോ പന്നിയെയോ വെടിവെച്ചു കൊള്ളാന്‍ കഴിയുന്ന എയര്‍ ഗണ്‍ വിപണിയില്‍ ലഭ്യമാണ്.. (മുക്കാല്‍ ലക്ഷം മുതല്‍ ഒരുലക്ഷം വരെ കൊടുക്കേണ്ടി വരും..)