തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Wednesday, June 23, 2010

230.പാണ്ടിയുടെ കൃഷിയില്‍ രോഷം കൊള്ളുന്നവര്‍ക്ക്‌

അടുത്തിടെ യാത്രയ്ക്കിടെ കേട്ട ഒരു പ്രസംഗമാണ് ഈ പോസ്റ്റിന്റെ വിഷയം.

കാര്‍ഷിക വിളകളുടെ കുറവില്‍ അമര്‍ഷം പൂണ്ട ഒരാളുടെ പ്രസംഗം കേട്ട് കൂതറ തിരുമേനി സ്തബ്ദനായി പോയി. കേരളത്തിന്റെ മക്കള്‍ പച്ചക്കറികള്‍ക്കുവേണ്ടി തമിഴന്റെ മുമ്പില്‍ തലകുനിച്ചു നില്‍ക്കുന്നതും ഭക്ഷ്യാവശ്യത്തിനായി പച്ചകറികള്‍ കൃഷി ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ഭവാന്‍ വാതോരാതെ പ്രസംഗിച്ചു കൊണ്ടിരുന്നു. എന്തിനധികം വിലകുറഞ്ഞാല്‍ റബ്ബര്‍ഷീറ്റ് കൊണ്ട് ഉപ്പുമാവ് ഉണ്ടാക്കാമോ? റബ്ബര്‍ പാല്‍ കൊണ്ട് ചായയും തൈരും ഉണ്ടാക്കാമോ എന്നുപോലും മാന്യദേഹം ചോദിച്ചുകൊണ്ടിരുന്നു. കൈയടിയുടെ കൂടുതല്‍ കൊണ്ട് അവിടെ പറയാന്‍ പേടിച്ച കാര്യം ഇവിടെ പറയുന്നു..

കേരളത്തിന്റെ പ്രതിദിന ആവശ്യത്തിനു വേണ്ട പച്ചക്കറികള്‍ ഇവിടെ ഉണ്ടാക്കുന്നില്ല. സത്യം. അനുകൂല കാലാവസ്ഥയും സൌകര്യങ്ങളും ഉണ്ടെങ്കിലും കൂലിയുടെയും മറ്റു കാര്‍ഷിക സാധനങ്ങളുടെയും (വിത്ത്‌, വളം മുതലായ..) തോത് തമിഴ്നാടിനെ അപേക്ഷിച്ച് ഇവിടെ കൂടുതലാണ്. ഇനി സ്വകാര്യ ആവശ്യത്തിനു ഉണ്ടാക്കുന്നത്‌ വിട്ടു വ്യാവസായിക ആവശ്യത്തിനു ഉണ്ടാക്കുമ്പോള്‍ ഇതെല്ലാം ഒരു പ്രശ്നമായി തന്നെ വരും.

കേരളത്തില്‍ ആയി വരുന്നതും തമിഴ്നാട്ടില്‍ ആയി കഴിഞ്ഞതുമായ പ്രിസിഷന്‍ ഫാര്‍മിംഗ് അഥവാ കൃത്യതയായ കൃഷിരീതികള്‍ കൊണ്ട് ഉല്‍പ്പാദനം മെച്ചപ്പെടുത്തമെങ്കിലും കേന്ദ്രീകൃത പച്ചകൃഷി വിപണ, വിതരണ സൗകര്യം (കുറഞ്ഞപക്ഷം റബ്ബറിനെ താരതമ്യപ്പെടുത്തിയെങ്കിലും) നമുക്കില്ലായെന്നു വേണം പറയാന്‍. സര്‍ക്കാര്‍ ഇനി ഇതില്‍ വല്ല സൌകര്യവും ഏര്‍പ്പെടുത്തിയാല്‍ ഒരുപക്ഷെ നന്നായിരിക്കും. അല്ലെങ്കില്‍ സഹകരണ സംഘങ്ങള്‍ രൂപം കൊടുത്ത് സംരക്ഷണ വിതരണ വിപണ രീതി കൈക്കൊണ്ടാലും മതി.
കൂതറ തിരുമെനിയ്ക്ക് അടുത്തറിയാവുന്ന ഒരാള്‍ ഇത്തരം ഒരു കൃഷിരീതി (ഏറെക്കുറെ പ്രിസിഷന്‍ ഫാര്‍മിംഗ് എന്ന് വിളിക്കാവുന്ന) സ്വീകരിച്ചു മികച്ചവിളവുകൊണ്ട് പച്ചകറികള്‍ വിപണിയില്‍ എത്തിച്ചപ്പോള്‍ നിസ്സാരവിലയ്ക്ക് വിറ്റു നഷ്ടം സഹിക്കേണ്ടി വന്നു..

വിപണിയുടെ ആവശ്യത്തില്‍ അധികം ഉല്‍പ്പാദിപ്പിച്ചാല്‍ ഉല്‍പ്പന്നത്തെ സൂക്ഷിച്ചു വെയ്ക്കാനുള്ള കോള്‍ഡ് സ്റ്റോറെജ് സൌകര്യങ്ങളും നമ്മുടെ സംസ്ഥാനത്ത് കുറവാണെന്ന് പറയേണ്ടിവരും.. എല്ലാ പഞ്ചായത്തുകളിലും കൃഷി ഉണ്ടെങ്കിലും എല്ലാ ജില്ലകളില്‍ പോലും അത്തരം സൗകര്യം നമുക്കില്ല. റബ്ബറിന് ഇത്തരം സംഭരണ പ്രശ്നങ്ങള്‍ ഇല്ല.. അതേപോലെ ജില്ലാ, താലൂക് തലത്തില്‍ മാത്രമല്ല ഗ്രാമ മേഖലകളില്‍ പോലും റബര്‍ സംഭരിക്കുന്ന കടകള്‍ വ്യാപകമാണ്. അതും മാന്യമായ നിരക്കില്‍ തന്നെ കര്‍ഷകന് വിലയും ലഭിക്കുന്നു. അതേപോലെ ഷീറ്റ് കൊടുക്കാന്‍ താല്പര്യം ഇല്ലാത്തവര്‍ക്ക് ലാറ്റക്സ് ആയി തന്നെ പാല്‍ കൊടുക്കാനും സൌകര്യമുണ്ട്. വിപണിയ്ക്ക് ആവശ്യത്തില്‍ കൂടുതല്‍ പച്ചകറികള്‍ / പഴവര്‍ഗ്ഗങ്ങള്‍ വന്നാല്‍ അതിനെ പ്രോസസ് ചെയ്തു മറ്റൊരു ഉല്‍പ്പന്നം ആക്കാനും ഇവിടെ അസൌകര്യങ്ങള്‍ ഏറെയുണ്ട്.

പച്ചകറി കൃഷി കേരളത്തില്‍ പ്രോത്സാഹിപ്പിക്കാനും വളര്‍ത്താനും സര്‍ക്കാര്‍ തലത്തിലോ സ്വകാര്യ സഹകരണ ഏജന്‍സി തലത്തിലോ താല്പര്യം ഉണ്ടെങ്കില്‍ ഇത്തരം പ്രതിസന്ധികള്‍ മാറ്റാനാണ് ശ്രമിക്കേണ്ടത്. കേരളം പോലെ കൂലിച്ചെലവ് കൂടുതല്‍ ഉള്ള സംസ്ഥാനത്ത് ബി.ടി. വഴുതനങ്ങ കൊണ്ടുവരണം എന്നൊന്നും കൂതറ തിരുമേനി പറയില്ല. പക്ഷെ കച്ചവടക്കാരുടെ അല്ലെങ്കില്‍ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കര്‍ഷകന് നല്ലവില ലഭിക്കാന്‍ മാര്‍ഗ്ഗം ഉണ്ടാക്കികൊടുത്താല്‍ നമുക്കും പാണ്ടിയുടെ മുമ്പില്‍ തലകുനിച്ചു നില്‍ക്കേണ്ടി വരില്ല.

12 comments:

saju john said...

Dear Bro.....you back..!!!!!!!!!!


As usual your nice post.

Junaiths said...

Welcome back..........

മാണിക്യം said...

തിരുമേനി തിരികെ വന്നതില്‍ സന്തോഷം...
മനുഷ്യനു മാനസീക പിരിമുറുക്കത്തിനു അയവ് വരുത്താന്‍ കൃഷി പോലെ നല്ല ഒരു ഉപാധിയില്ല മേനി പറഞ്ഞിരിക്കാതെ മലയാളി മണ്ണില്‍ ഇറങ്ങണം അവനവനു ആവശ്യത്തിനു വേണ്ടത്ര ഒന്നും ഉല്പാദിപ്പിക്കാന്‍ സാധിച്ചില്ലങ്കിലും ഒരു കറിക്കുള്ള വക വീട്ടു വളപ്പില്‍ ഉല്പാദിപ്പിക്കണം. കഴിഞ്ഞ ഒരു തലമുറ മുന്‍പു വരെ നാം അതു ചെയ്തു പോന്നു, കൂലികൊടുത്ത് ആളിനെ നിര്‍ത്തി ചെയ്യുന്ന കൃഷിയും അതിന്റെ സംഭരണം സാധ്യതയും അല്ലാതെ വീട്ടമ്മയുടെ അടുക്കളത്തോട്ടം എന്ന പഴയ ആ ചിട്ട ഒരോ മലയാളിയുടെ വീട്ടിലും തിരികെ എത്തണം,
അത് ആരോഗ്യവും മനസമാധാനവും മാനസീക ഉല്ലാസവും തരും...

jayanEvoor said...

വെൽക്കം ബാക്ക്!

ഞാനും ഒരു കൃഷിപ്രേമിയാ...

വീട്ടിൽ അല്പം പച്ചക്കറിപ്പടർപ്പൊക്കെയുണ്ട്.

ഒന്നു വിശാലമാക്കണം.

ജോ l JOE said...

തിരുമേനി തിരികെ വന്നതില്‍ സന്തോഷം...

ജോ l JOE said...

തിരുമേനി തിരികെ വന്നതില്‍ സന്തോഷം...

Unknown said...

ആ പ്രാസംഗികന്റെ പ്രസംഗത്തില്‍ പച്ചക്കറിയെ പറ്റി പറയുന്നിടത്ത് റബ്ബര്‍ കടന്ന് വന്നത് എന്തിനാണെന്നറിയില്ല. എന്നാല്‍ ഇന്ന് നാട്ടിലെ സ്ഥിതിയെന്താണ്? ഒരുവകപ്പെട്ട വീടുകളിലെല്ലാം ഇന്ന് ചെടിച്ചട്ടികളില്‍ ചെടികള്‍ വളര്‍ത്തുന്നുണ്ട്. കൂടാതെ പോളിത്തീന്‍ കവറുകളിലും ചെടികള്‍ വളര്‍ത്തുന്നു. എന്തൊക്കെ ചെടികളാണ് എന്ന് ചോദിക്കരുത്. ഒരു മാതിരി കാടും പടലും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പണ്ടൊക്കെ നല്ല പനിനീര്‍ പുഷ്പങ്ങളും മുല്ലയുമൊക്കെ വീടുകളില്‍ കാണാറുണ്ടായിരുന്നു. ഇന്ന് വാസനയുള്ള പൂവുകള്‍ ഒന്നും കാണുന്നില്ല. അതീവശ്രദ്ധയോടെയാണ് ഈ ചെടികള്‍ എന്ന് പറയുന്നതിനെ പരിചരിക്കുന്നത്. എന്നാല്‍ വീട്ട് വളപ്പില്‍ ഒരു മുരിങ്ങാച്ചെടിയോ മറ്റ് പച്ചക്കറികളോ നട്ട് വളര്‍ത്താന്‍ ആ‍രും ശ്രദ്ധിക്കുന്നില്ല. അതൊക്കെ കടയില്‍ പോയി വേഗം വാങ്ങി വരാമല്ലൊ എന്നാണ് വിചാരം. പചക്കറിച്ചെടികള്‍ക്കും ഭംഗിയുണ്ട്. അതിനും ഇലകളും പൂക്കളും ഒക്കെയുണ്ട്. എന്നാല്‍ അനുകരിക്കുക എന്ന് മാത്രമാണ് ഇന്നത്തെ രീതി. ഇപ്പോള്‍ ഗാര്‍ഡന്‍ വെച്ചുപിടിപ്പിക്കുക എന്ന സമ്പ്രദായവും പ്രചരിച്ചു വരുന്നു. വീടായാല്‍ ഒരു ഗാര്‍ഡന്‍ എന്നതാണ് ട്രെന്‍ഡ്. എന്തൊക്കെ സാധനങ്ങള്‍ നഴ്സറിക്കാരന്‍ കൊണ്ട്‌വന്നു വെക്കുന്നു. ഞാന്‍ കുറെ എഴുതിപ്പോയി. വെറുതെ കുറ്റം പറഞ്ഞത്കൊണ്ട് എന്ത് കാര്യം. ഒരു നല്ല മാങ്ങ ഇന്ന് മാര്‍ക്കറ്റില്‍ കിട്ടില്ല. മൂപ്പെത്താത്ത മാങ്ങകള്‍ കാര്‍ബൈഡ് കൊണ്ട് കൃത്രിമമായി പഴുപ്പിച്ചതാണ് മാര്‍ക്കറ്റില്‍ എത്തുന്നത്. കുറെ കാശ് നാട്ടില്‍ എത്തുന്നു. അത് എങ്ങനെയും തീര്‍ക്കണം എന്നേയുള്ളൂ. മതി നിര്‍ത്തുന്നു....

ഷൈജൻ കാക്കര said...

പാലിന്‌ മൂന്ന്‌ രൂപ വില വർദ്ധിപ്പിച്ച വി.എസ്. സർക്കാരിനും അഞ്ച്‌ രുപ വർദ്ധന ആവശ്യപ്പെട്ട മിൽമയ്ക്കും എന്റെ ആശംസകൾ... ഇത്തരം ചിന്തകൾ പങ്കുവെച്ച കൂതറതിരുമേനിക്കും...


നല്ല കൃഷിരീതിയും വിപണനവും കർഷകരെ സഹായിക്കും പക്ഷെ നാമറിയാതെ നമ്മുടെ കൃഷിയെ നശിപ്പിക്കുന്ന സബ്സിഡിയെ പറ്റിയും പുനർചിന്തണം നടത്തണം.

സബ്സിഡി കേരള കർഷകരെ നക്കി കൊല്ലുന്നു! എന്ന എന്റെ ഒരു പോസ്റ്റുംകൂടി വായിക്കുമല്ലോ.

http://georos.blogspot.com/2010/02/blog-post.html

സ്വന്തം കൃഷി ഉൽപന്നത്തിന്‌ വിലകയറിയാൽ അത്‌ എങ്ങനെ ഇല്ലാതാക്കാം എന്ന്‌ മാത്രം ചിന്തിക്കുന്ന ബുദ്ധി രാക്ഷസന്മാരുടെ കേരളത്തിൽ എങ്ങനെ കർഷകർ നിലനിൽക്കും എന്ന്‌ ഒരു ബുദ്ധിജീവിയും സാഹിത്യകാരിയും പറഞ്ഞു തരുന്നില്ല. കർഷകർ “ചത്ത്‌” കഴിഞ്ഞാൽ മുതലകണ്ണീർ പൊഴിക്കുന്ന മാദ്ധ്യമ ചർച്ചക്കാരും മറുമരുന്നിന്‌ വേണ്ടി ഒരു നിമിക്ഷം പോലും നഷ്ടപ്പെടുത്തുന്നില്ല. പിന്നേയും പഴയ പല്ലവി തന്നെ പുതിയ തലമുറ കൃഷിയിൽ നിന്ന്‌ അകലുന്നു, ഉപഭോക്ത്രസംസ്ഥാനമായി.... ലാഭമില്ലാത്ത കൃഷിയിൽ ചുരുണ്ട് കൂടാൻ ഞാനും എന്റെ മക്കളെ അനുവദിക്കുകയില്ല. തെങ്ങ്‌ വേരോടെ പിഴുത്‌ കുന്നിടിക്കും നെൽപാടം മണ്ണിട്ട്‌ നികത്തും, വിളിച്ചോളു, ഭുമാഫിയ! പക്ഷെ അന്വേഷിക്കരുത്‌ എന്തുകൊണ്ട് കർഷകർ കൃഷി ഭുമി കയ്യൊഴിയുന്നു?

കൂതറ തിരുമേനി said...

എല്ലാവര്‍ക്കും നന്ദി. കെ.പി.എസ്. പറഞ്ഞ കാര്യത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. കൃഷിയ്ക്ക് ഏറെക്കുറെ പ്രതികൂല സാഹചര്യത്തില്‍ താമസിക്കുന്ന കൂതറ തിരുമേനിയുടെ ബാല്‍ക്കണിയില്‍ മിന്റും, തക്കാളിയും. മുളകും അല്പം ചില ചെറിയ പച്ചക്കറികളും ഉണ്ട്. പച്ചകറികളിലും ചെടികളുടെ ഭംഗി കണ്ടെത്തുവാന്‍ എനിക്ക് കഴിയുന്നു. കാര്‍ഷിക സംസ്കാരത്തെ മോശമായി കാണുന്നതാവും ചിലരുടെ കേവലം പുല്ലു നടീലില്‍ ചെന്നെത്തുവാന്‍ കാരണം. കുറഞ്ഞപക്ഷം സ്വന്തം വീട്ടിലേക്കു - രണ്ടു ആഴ്ചയെങ്കില്‍ അത്ര- പച്ചകറി വീട്ടു വളപ്പില്‍ ഉണ്ടാക്കിയാല്‍ വിഷമടിക്കാത്ത നല്ലതു കഴിക്കാന്‍ കഴിയും.
കാക്കര പറഞ്ഞ സബ്സിഡി കൊടുക്കുന്നത് സത്യമാണ്. ഇന്ന് റൂട്ട് ലെവലില്‍ എന്ത് ചെയ്യാം എന്നല്ല സര്‍ക്കാരും ചിന്തിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പു പത്രികയില്‍ നേട്ടമായി കാണിക്കാന്‍ എന്ത് ചെയുതു എന്ന് മാത്രമണ്‌ സര്‍ക്കാരും ശ്രദ്ധിക്കുന്നത്.

അനില്‍@ബ്ലോഗ് // anil said...

കേരളത്തില്‍ പച്ചക്കറി വിപണനരംഗത്ത് ഒരു സംവിധാനവും ഇല്ലെന്ന് ഒരു ധാരണ ഈ പോസ്റ്റ് പടര്‍ത്തുന്നുണ്ട്. അത് ശരിയല്ല.
സര്‍ക്കാര്‍ വകുപ്പുകള്‍ വളരെ ശ്രദ്ധചെലുത്തി ഈ വിഷയത്തിലിടപെടുന്നുണ്ട്. വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല.

സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ പോരാ, കേരളത്തിലെ ശരാശരി ഉപഭോക്താവും മനസ്സുവച്ചാലെ വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ തദ്ദേശിയമായ പച്ചക്കറികള്‍ക്കാവൂ. ഒരു രൂപ കൂടുതല്‍ കൊടുത്താലും നാടന്‍ പച്ചക്കറിയെ വാങ്ങൂ എന്ന് എത്രപേര്‍ തീരുമാനിക്കും?

മേലെ കമന്റുമായി ബന്ധപ്പെട്ട് ഒരു വാക്ക്,മുതലാളിത്തത്തിന്റെ ഈറ്റില്ലമായ അമേരിക്കയില്‍ പോലും കര്‍ഷകര്‍ക്ക് സബ്സിഡി കൊടുക്കുമ്പോഴാണ് ഇവിടുത്തെ സബ്സിഡി നിര്‍ത്താന്‍ അവര്‍ നിര്‍ബന്ധിക്കുന്നതെന്ന് കാണാതെ പൊകരുത്.

കൂതറ തിരുമേനി said...

@അനില്‍ അറ്റ്‌ ബ്ലോഗ്‌
സര്‍ക്കാരിനു വേണ്ടരീതിയില്‍ സംഭരണ വിതരണ സംവിധാനം ഇല്ലെന്നെ പറഞ്ഞുള്ളൂ. കേരളത്തിലെ മിക്ക ഗ്രാമങ്ങളും വിപണി(ചന്ത)യുമായി പത്തോളം കിലോമീറ്റര്‍ ദൂരെ ആണ്. അവിടെയാകട്ടെ സംഭരണം ഇടത്തട്ടുകാരുടെ കൈയിലും. സര്‍ക്കാര്‍ സംവിധാനം ഗ്രാമീണ മേഖലയില്‍ അപര്യാപ്തമായ രീതിയിലെ സംഭരണ വിപണം നടത്തുന്നുള്ളൂ വെന്നാണ് അര്‍ത്ഥമാക്കിയത്

.. said...

..
ആഹ
നല്ല പോസ്റ്റ്..

നന്നായി കെ പി എസിന്റെ കമന്റും
അനിനില്‍ന്റേം..

:)
..