തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Sunday, May 31, 2009

109.മരണത്തിലൂടെ പ്രിയങ്കരിയായവള്‍

മലയാളത്തിലും ആംഗലേയത്തിലും ഒരേപോലെ നന്നായി എഴുതിയിരുന്ന ചുരുക്കം ചിലരില്‍ ഒരാളായിരുന്നു മാധവിക്കുട്ടി. മലയാളത്തില്‍ മാധവിക്കുട്ടിയായും ആംഗലേയത്തില്‍ കമലാദാസ് ആയും എഴുതിയിരുന്ന തന്റെടിയായ പെണ്ണെഴുത്തിന്റെ വക്താവ്‌ ഒരു പക്ഷെ ഫെമിനിസം രചനകളില്‍ തന്റേതായ രീതിയില്‍ വരച്ചു കാട്ടുന്നതില്‍ വിജയിച്ചിരുന്നു. മാധവിക്കുട്ടിയോളം എഴുത്തില്‍ വിജയിച്ച മറ്റൊരു വനിതയും മലയാളത്തില്‍ ഉണ്ടായിരുന്നില്ലെന്ന് വേണം പറയാന്‍.

മലയാളികളുടെ കപടസദാചാരത്തിനെതിരെ തന്റെ കൃതികളിക്കൂടി ഒരു അനാവരണം കാട്ടിയ മാധവിക്കുട്ടി സ്നേഹം, വഞ്ചന, വാസന, കാമം, ലൈംഗികത തന്റെ കൃതികള്‍ യഥേഷ്ടം ഉപയോഗിച്ചു. സ്വന്തം പേരില്‍ ഒരു മുഖം മൂടിയില്ലാതെ എഴുതിയിരുന്നു എന്നതാണ് അവരുടെ പ്രത്യേകത. കേരളത്തിലെ പോലെ ഒരു യാഥാസ്ഥിതിക സമൂഹത്തില്‍ ഇങ്ങനെ എഴുതിയെന്നതും ഒരു പ്രത്യേകത തന്നെ. ഒരു പക്ഷെ തന്റെ പിതാവിലൂടെ ലഭിച്ച രാജസ്വ ഗുണമുള്ള ചോരയുടെ ധൈര്യം എഴുത്തില്‍ കാട്ടിയപ്പോള്‍ അമ്മയുടെ സാഹിത്യ മികവും ജന്മനാ അവര്‍ക്ക് അവര്‍ക്ക് മുതല്‍ക്കൂട്ടായി. തന്നേക്കാള്‍ പ്രായത്തില്‍ ഒത്തിരി വെത്യാസമുള്ള ഭര്‍ത്താവും അദ്ധേഹത്തിന്റെ പെരുമാറ്റത്തിലെ അധികമായ പക്വതയും ഒരുപക്ഷെ അവരെ ഇത്തരത്തില്‍ രൂപപ്പെടുത്തിയിരിക്കുന്നതിനു സഹായിച്ചു എന്നുവേണം പറയാന്‍.

സ്ത്രീയുടെ ഫാന്റസിയും കാമവും പച്ചയായി എഴുതുന്നത്‌ വായിക്കാന്‍ ധാരാളം ആളുകള്‍ ഉണ്ടായിരുന്നെങ്കിലും പരസ്യമായി അംഗീകരിച്ചവര്‍ വളരെ കുറവായിരുന്നു. അതുകൊണ്ടാവാം മാധവിക്കുട്ടിയ്ക്ക് ആരാധകരെക്കാള്‍ കൂടുതല്‍ വിമര്‍ഷകരായിരുന്നു ഉണ്ടായിരുന്നത്. തന്റെ ജീവിതത്തില്‍ താനെങ്ങനെ ചിന്തിക്കണം എങ്ങനെ എഴുതണം എന്ന് തീരുമാനികാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം തനിക്കു മാത്രമാണെന്ന് ചിന്തിക്കുകയും അങ്ങനെ എഴുത്തിലൂടെയും വാക്കുകളിലൂടെയും പ്രതികരിച്ച മാധവിക്കുട്ടി അവസാനനാളില്‍ എടുത്ത മതം മാറ്റല്‍ തീരുമാനം ഏറെ വിവാദം ആയിരുന്നു.

ഇസ്ലാം മതം തനിക്കു സമാധാനം തരുന്നുവെന്നു പറഞ്ഞു കമലാ സുരയ്യ എന്നാ പേരും സ്വീകരിച്ചു മുസ്ലീമായ മാറിയ മാധവിക്കുട്ടിയ്ക്ക് നേരിടേണ്ടി വന്ന അവഹെളനവും എതിര്‍പ്പും വളരെയാണ്. മലയാളികളുടെ ഈ ഇരട്ടത്താപ്പ്‌ സ്വഭാവം മൂലം ഞാന്‍ നാടുവിടുന്നു എന്നുപറഞ്ഞ്‌ മുംബയിലേക്ക് പോയ മാധവിക്കുട്ടി പിന്നീട് അവിടെ തന്റെ ജീവിതത്തിന്‍റെ അവസാനം ചെലവിടുകയായിരുന്നു. എന്തായാലും അവസാന നാളുകളിലും തന്റെ അന്ത്യത്തിലും തന്റെ തീരുമാനങ്ങളെ അംഗീകരിക്കും തന്നെ വിമര്‍ശിച്ചതില്‍ വിഷമിക്കും എന്ന് പറഞ്ഞതുപോലെ ഇന്ന് അവരുടെ മരണത്തില്‍ വ്യസനിക്കുന്നവരുടെ എണ്ണം കാണുമ്പോള്‍ അവരുടെ വാക്കുകളെ ഓര്‍ത്തുപോവുന്നു.

ജീവിച്ചിരിക്കുമ്പോള്‍ ഒരിക്കലും ഒരാളുടെയും കഴിവിനെയും വാസനകളെയും അംഗീകരിക്കാത്ത മലയാളികള്‍ അവര്‍ മരിച്ചപ്പോളെങ്കിലും കണ്ണീര്‍ വാര്‍ക്കുന്നത് അവരോടു ചെയ്ത തെറ്റുകള്‍ക്ക് പശ്ചാത്താപം ആയി കണ്ടാല്‍ മതി.

എന്റെ പ്രീയപ്പെട്ട തന്റെടിയായ മലയാളസാഹിത്യകാരി മാധവിക്കുട്ടിയ്ക്ക് ആദരാഞ്ജലികള്‍.

108.അനോണികള്‍ പലവിധം

പേര് വെളിപ്പെടുത്താതെ ബ്ലോഗേഴുതുന്നവരെ ഊരും പേരും പഞ്ചായത്തോ മുന്‍സിപ്പാലിറ്റിയോ വീട്ടുനമ്പറോ മാത്രമല്ല അവരുടെ ഫോണ്‍നമ്പറും ഫോട്ടോയും കൊടുത്ത് അവരുടെ മുഖം ജനമധ്യത്തില്‍ കൊണ്ടുവരുകയും അവരെ കഴുതയുടെ പുറത്തിരുത്തി നഗര പ്രദക്ഷിണം നടത്തിക്കുകയും ചെയ്യുമെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ അനോണി സൗകര്യം മുതലെടുത്ത്‌ ബ്ലോഗുന്നവര്‍ താതരാഹിത്യം അനുഭവിക്കുന്നവര്‍ അതായത് പച്ചമലയാളത്തില്‍ തന്തയില്ലത്തവര്‍ ആണെന്ന് പറയുന്ന ആദ്യകൂട്ടരുടെ കുഴലൂത്തുകാരും കൂടിയാകുമ്പോള്‍ ശ്രീലങ്കന്‍ സൈന്യം തമിഴ്‌ പുലികളെ വെട്ടയാടുന്നപോലെ ഒരു സാഹചര്യം നിലനില്‍ക്കുന്നുവെന്നും തുടക്കക്കാരായ ജൂനിയര്‍ അനോണികളും പെരുവേളിപ്പെടുത്താത്ത ബ്ലോഗന്മാരും ബ്ലോഗിണിമാരും തങ്ങളുടെ വോട്ടര്‍ ഐഡി കാര്‍ഡോ റേഷന്‍ കാര്‍ഡോ അല്ലെങ്കില്‍ പാസ്സ്‌പോര്‍ട്ടോ കൊണ്ടുവന്നു "ദേണ്ടെ അണ്ണാ എന്റെ പേര് വിവരം ഇനി ഞാന്‍ അനോണി അല്ലെ. എന്നെ ആ ഗണത്തില്‍ പെടുത്തല്ലേ "എന്ന് മുറവിളി നടത്തി തോക്കും താഴെയിട്ടു കീഴടങ്ങുമെന്നും അങ്ങനെ അവരെ യുദ്ധതടവ് കാരാക്കാമെന്നും ചിലര്‍ കരുതുന്നു.
ഇന്നും ഒരു ചോദ്യ ചിഹ്നം പോലെനില്‍ക്കുന്ന ഒന്നുണ്ട്.

എന്നതാണ് അനോണിമിറ്റി. അല്ലെങ്കില്‍ ആരാണ് അനോണി എഴുത്തുകാരന്‍.

മലയാളത്തിലെ ഒട്ടുമിക്ക ബ്ലോഗന്മാരും ഈ സൗകര്യം ഉപയോഗിച്ചവര്‍ തന്നെ. ഏവൂരാന്‍, ഇടിവാള്‍, നട്ടപിരാന്തന്‍,വിശാലമനസ്കന്‍,ചിത്രകാരന്‍ തുടങ്ങി ഇഷ്ടം പോലെ ഉദാഹരണങ്ങള്‍ ഉണ്ട്. മലയാളത്തില്‍ ബ്ലോഗുന്ന പുതിയ തലമുറയില്‍ പോലും ധാരാളം ഇത്തരം ആളുകള്‍ ഉണ്ട്. ചാര്‍വാകന്‍, ചാണക്യന്‍, കൂതറതിരുമേനി,തുടങ്ങി ഇഷ്ടം പോലെയുള്ളവര്‍ ആഗണത്തില്‍ പെടുന്നു. എന്തെ ഇവരെല്ലാം എന്തെങ്കിലും ക്രിമിനല്‍ കുറ്റമാണോ ചെയ്യുന്നത്. നമ്മുടെ വിശാലമനസ്കന്‍ ഒപ്പം ദുര്‍ബ്ബലന്‍ എന്നൊരു പേരിലും എഴുതുന്നുണ്ടായിരുന്നു. അതും അനോണിയായി കൂട്ടാമോ?

അല്പം കൂടി വിശദമാക്കാം.പലകാരണങ്ങള്‍ കൊണ്ട് തന്നെ ഐഡെന്റിറ്റി വെളിപ്പെടുത്താത്തവര്‍ ഉണ്ട്. അതിന്റെ കാരണങ്ങളും ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. പേരും നാളും അറിയാതെ ബ്ലോഗ്‌ വായിക്കില്ലെന്നു പറയുന്നതും ഒരു ചാപല്യം തന്നെ. കൊച്ചിപോലെ ഒരു മഹാനഗരത്തില്‍ ഒരു സൊസൈറ്റിയിലെ ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ പരസ്പരം പേരോ വീട്ടുപേരോ പോലും അറിയാതെ വര്‍ഷങ്ങള്‍ ജീവിക്കുന്നു അതാണ്‌ ഇന്നത്തെ ജീവിതം.

ഇനി എന്താണ് അനോണി

കമന്റ് ഇടുമ്പോള്‍ അനോണിമസ്‌ എന്നൊരു ഓപ്ഷന്‍ കൊടുത്തത് പലരും കണ്ടിരിക്കും. അത് ഉപയോഗിച്ച് കമന്റ് ഇടുന്നവര്‍ അനോണി തന്നെ. ജിമെയില്‍ ഐഡി ഇല്ലാത്തവര്‍ക്ക് തന്റെ അഭിപ്രായം പറയാനുള്ള വേദി അതാണ്‌ അതിന്റെ പ്രയോജനം. ഇന്ന് ഒട്ടുമിക്ക ബ്ലോഗ്‌ പോസ്റ്റുകളിലും ഇത്തരം സൌജന്യം ആളുകള്‍ ദുരുപയോഗപ്പെടുത്തിരിക്കുന്നത് കാണാം. നല്ല ചര്‍ച്ചകളില്‍ ചുരുക്കം ചില നല്ല അനോണി കമന്റുകള്‍ വരുന്നുണ്ടെന്നതൊഴിച്ചാല്‍ മിക്ക അനോണി കമന്റുകളും അസഭ്യങ്ങളോ അല്ലെങ്കില്‍ ചര്‍ച്ചയുടെ വഴിമാറ്റാനുള്ള കമന്റുകളോ ആയിരിക്കും. അതുകൊണ്ട് തന്നെ ഇന്ന് ഒട്ടുമിക്ക ബ്ലോഗര്‍മാരും ഈ ഓപ്ഷന്‍ തങ്ങളുടെ ബ്ലോഗുകളില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്.

ഇത്തരം അവസരം ഉപയോഗപ്പെടുത്തുന്നവരും ദുരുപയോഗപ്പെടുത്തുന്നവരും അനോണി പ്രേമികളും ഇന്നും തങ്ങളുടെ ബ്ലോഗുകളില്‍ ഈ സൌജന്യം അല്ലെങ്കില്‍ സൗകര്യം നിലനിര്‍ത്തി പോരുന്നു. കാരണം ഏറ്റവും കൂടുതല്‍ അനോണികളി കളിക്കുന്നവരും അനോണി കളി ഇഷ്ടപ്പെടുന്നവരും ഈ ഓപ്ഷന്‍ കളയാന്‍ തയ്യാറല്ല.

ഇനിയാണ് അല്പം കൂടി വല്ല്യ അനോണികളി.

തികച്ചും താതരാഹിത്യം ഉള്ള ഏര്‍പ്പാടാണ് ഇത്. അതായത് ലോഗിന്‍ ആവശ്യമില്ലാതെ ഒരു പേരും ഒരു ബ്ലോഗിന്റെയോ സൈറ്റിന്റെയോ പേരും കൊടുത്ത് അനോണിയായി തന്നെ കമന്റ് ഇടാന്‍ ഉള്ള സൗകര്യം. ഇത്തരം സൌകര്യങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് "വര്‍മ്മമാര്‍" എന്നാ ഓമനപ്പേരില്‍ എഴുതുന്നവരും മിക്കവാറും ഒരേ തറവാട്ടുകാരും ഒരേ സ്വഭാവം കാണിക്കുന്നവരും ആണ്. അതുകൊണ്ട് സൃഷ്ടാക്കളെ തെരക്കി സമയം കളയേണ്ട കാര്യം ഇല്ല. പക്ഷെ പേരെടുത്ത ആളുകളുടെയും ബ്ലോഗര്‍മാരുടെയും പേരില്‍ എഴുതി അത്രവിവരം ഇല്ലാത്തവരെ വിഡ്ഢി ആക്കാനും തെറ്റിദ്ധാരണ ഉണ്ടാക്കാനും ഇതിലൂടെ കഴിയും.

വേര്‍ഡ്‌പ്രസ്‌ ഈ സൗകര്യം ഉപയോഗിക്കുമ്പോള്‍ ലോഗിന്‍ ആവശ്യപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ ലോഗിന്‍ ചെയ്യാതെ ഒരു ബ്ലോഗിന്റെ ഐഡി ആ കമന്റില്‍ ചേര്‍ക്കാന്‍ കഴിയില്ല. ഇനി ആ ഐഡി അല്ല ആ ബ്ലോഗ്‌ എഴുത്തുകാരന്റെ എങ്കില്‍ അത്തരം ഒരു കമന്റ് ഇടാനും നിവൃത്തിയില്ല. എന്നാല്‍ ബ്ലോഗ്ഗര്‍.കോം ഇതുവരെ ഇതില്‍ കാര്യമായ ഒന്നും ചെയ്തിട്ടില്ല. ഒരുപക്ഷെ ഓസിനു നല്‍കുന്ന സൌകര്യത്തിനു കൂടുതല്‍ ഒന്നും കൊടുക്കേണ്ട എന്നതാവും കാരണം. ദാനം കിട്ടുന്ന പശുവിനു പല്ലുണ്ടോ എന്ന് നോക്കേണ്ട കാര്യമില്ലല്ലോ.

അതുപോലെ ഒരു കൂട്ടരാണ് കമന്റ് ഇടാന്‍ വേണ്ടി മാത്രം ഒരു സൈറ്റ്‌ ബ്ലോഗ്ഗറില്‍ ഉണ്ടാക്കും. ഇത്തരം കമന്റ് ഇടീല്‍ സൈറ്റുകള്‍ അഥവാ പ്രേതബ്ലോഗുകള്‍ ഇഷ്ടം പോലെ ബ്ലോഗ്ഗറില്‍ ഉണ്ട്.പക്ഷെ ഇവരെയും അനോണി എന്ന് പൂര്‍ണ്ണമായും വിളിക്കാന്‍ കഴിയില്ല. കാരണം വളരെനാളായി ബ്ലോഗില്‍ സജീവവും എന്നാല്‍ അധികം എഴുതാത്തതും എന്നാല്‍ കമന്റ് ഇടുന്നതുമായ ധാരാളം ആളുകള്‍ ഉണ്ട്. അവരും ബ്ലോഗിംഗ് ദോഷകരമായി ചെയ്യുന്നവരല്ല.

അതുപോലെ സ്വന്തം ബ്ലോഗും എന്നാല്‍ ഒരു ബ്ലോഗ്‌ പേരും ഉപയോഗിച്ച് ബ്ലോഗ്‌ എഴുതുന്ന ഒരാള്‍ അനോണി ആണെന്ന് പറയുകയും അവര്‍ തന്തയില്ലാത്തവര്‍ ആണെന്ന് പറയുകയും ചെയ്യുമ്പോള്‍ ചിരിക്കാനാണ് തോന്നുന്നത്.പേര് വെളിപ്പെടുത്താതെ മറ്റൊരു പേരില്‍ എഴുതുന്നവര്‍ തൂലികാനാമം പോലെയൊരു സൗകര്യം പ്രയോജനപ്പെടുത്തുന്നുവെന്നെ ഉള്ളൂ.അതിന്റെ തെറ്റായി പറയാന്‍ കഴിയില്ല. തൂലികാനാമം തെറ്റായിരുന്നെങ്കില്‍ മുഹമ്മദ്‌ കുട്ടി മമ്മൂട്ടിയായി എഴുതിയപ്പോഴും അനോണിയെന്നു പറയേണ്ടി വന്നേനെ.വിശാലമനസ്കന്റെ പേര് സജീവ്‌ എടത്താടന്‍ ആണെന്ന് അറിയാത്തവര്‍ ഇന്നും ബൂലോഗത്തുണ്ടുവെന്നത് വലിയ അത്ഭുദം ഒന്നുമല്ല.

ഒരു രസകരമായ കാര്യം ഇപ്പോഴും മനസ്സിലാക്കുക. വാളെടുക്കുന്നവന്‍ വാളാലെ എന്ന് പറയുന്നതുപോലെ അനോണികളുടെ മിത്രങ്ങള്‍ മാത്രമേ അവരെകൊണ്ട് ബുദ്ധിമുട്ടും അനുഭവിക്കയുമുള്ളൂ. അനോണികള്‍ക്ക്‌ കളിക്കാന്‍ ഒരു കളിത്തട്ട് ഒരുക്കി വയ്ക്കാതിരുന്നാല്‍ തന്നെ അവരുടെ ശല്യം പകുതിമാറും. സ്വന്തമായി വളര്‍ത്തുന്ന ഗുണ്ടാപട അവസാനം നമ്മളെത്തന്നെ ആക്രമിച്ചാല്‍ പിന്നെ ആര്‍ക്കെതിരെ കേസ് കൊടുക്കും.പിന്നെ ഒരു ബ്ലോഗില്‍ അനോണി കളി നടത്തി അഭ്യാസം കാണിച്ചാല്‍ അവരെ പിടിക്കുക അത്ര വല്ല്യ പ്രയാസമുള്ള പരിപാടിയൊന്നുമല്ല.

ഒരു നല്ല ബ്ലോഗ്‌ സംസ്കാരം വളര്‍ത്താന്‍ ആദ്യം ഇത്തരം ഗുണ്ടയിസങ്ങളും അനോണി സംസ്കാരങ്ങളും ഒഴിവാക്കുക. (രസകരമായി അനോണിയായി എഴുതുന്ന ഒറിജിനല്‍ അനോണി മാഷ്‌ ക്ഷമിക്കുക.) സ്വന്തം ബ്ലോഗില്‍ അനോണികള്‍ക്ക്‌ ഇടം കൊടുക്കില്ലെന്ന് തീരുമാനിക്കുക. കള്ളവോട്ടു വാങ്ങി ജയിക്കേണ്ട എന്ന് പറയുന്നതുപോലെ അനോണികമന്റ് കാണിച്ചു എന്റെ കമന്റുകള്‍ കണ്ടോ എന്ന് ആളുകളെ കാട്ടുന്ന പുത്തന്‍ ബ്ലോഗ്‌പണക്കാരെ തിരിച്ചറിയുക. അവഗണിക്കുക.

പക്ഷെ വീണ്ടും അനോണി പിടുത്തം എന്നൊക്കെ പറഞ്ഞു നടക്കുന്നവര്‍ ഒരു പഴമൊഴി മറക്കാതിരിക്കുക.

"അറിയാത്ത പുള്ള ചൊറിയുമ്പോള്‍ അറിയും."

കാരണം ബ്ലോഗില്‍ ഒരു കാര്യം ആവശ്യം ഓര്‍ക്കേണ്ടതാണ്. തന്നേക്കാള്‍ ബുദ്ധിയുള്ളവനാകും തന്റെ വായനക്കാരന്‍ എന്ന് തിരിച്ചറിയുന്നവര്‍ മാത്രമേ ബ്ലോഗില്‍ രക്ഷപ്പെടൂ. തന്നേക്കാള്‍ ബുദ്ധിമാന്‍ വേറെയില്ലന്നു കരുതുന്നവന്‍ സ്വന്തം ശവക്കുഴി തോണ്ടുകയാണ്.

(അനോണികളുടെ കുലഗുരുവായ ആനനോണിയെ അത്ര നന്ദിയില്ലാതെ ഈയവസരത്തില്‍ സ്മരിക്കട്ടെ)

Saturday, May 30, 2009

107. തത്ത്വമസിയും -അഴിക്കോടും

കാല്‍നൂറ്റാണ്ടു പിന്നിട്ട-അഴിക്കോടിന്റെ തത്ത്വമസിയെ പുസ്തകത്തിന്‍ നിരവധി, പതിപ്പുകള്‍, പുരസ്കാരങ്ങള്‍, വാഴ്ത്തലുകള്‍..എല്ലാം പിന്നിട്ട് പുതിയ പതിപ്പിറങ്ങി.(രവി-ഡിസിയുടെ യോഗമേ..)

കേരളത്തിലെ,ഒപ്പീടല്‍ സാംസ്കാരിക നായകരിലെ, ആദ്യപേരുകാരന്‍.പ്രസംഗകലയിലെ പ്രതിഭാസം. തകര്‍ക്കാനാവാത്ത താരമൂല്യം (വിപണീമുല്യം )ഉപനിഷത്ത് ചിന്തയിലുണ്ടായ അത്മോല്‍ഘര്‍ഷ സ്ഖലനം, വാചകമേളയില്‍ ഇങ്ങനെ:

"ഭൂലോകമപ്പാടെ നശിച്ചാലും, ഉപനിഷത്തുകള്‍ നിലനില്‍ക്കും." (മനുഷ്യനു വേണ്ടിയല്ലെന്ന്)

"ഒരു നവദര്‍ശനത്തിന്റെ പ്രഫുല്ലനമാണന്ന്'"ശരിയായി വിലയിരുത്തുന്നു.ജാതിമതഭേദത്തിന്റെ സിദ്ധാന്തവും,പ്രയോഗവും പ്രക്രിതിവിരുദ്ധരായ ബ്രാഹ്മണര്‍ക്ക് വശമാക്കി കൊടുത്ത നവദര്‍ശനമാണല്ലോ, ഈസാധനം .

ജാതിവ്യത്യാസം, ദൈവകല്‍പ്പിതമാണന്ന് ജനങ്ങളെ അം ഗീകരിപ്പിക്കാന്‍,ആത്മാവിന്റെ പുനര്‍ജന്മപരമ്പരാ പ്രയാണം എന്ന അസംബന്ധത്തെസിദ്ധാന്തത്തിന്റെ കുപ്പായമണീയിച്ച രാസവിദ്യ. വന്‍ജനസമൂഹത്തെണ്ടംഗീകരിപ്പിക്കാന്‍ കഴിഞ്ഞു. അതുകൊണ്ട് കഴിഞ്ഞനൂറ്റാണ്ടുകളത്രയും ജാതിദുരിതങ്ങള്‍ അനുഭവിക്കേണ്ടി വന്നു.

ആര്യന്‍ പ്രാക്രിതവം ശവാഴ്ചയില്‍, ശേഷിച്ചിരുന്ന അന്തിവെളിച്ചത്തില്‍അന്ധവിശ്വാസത്തിന്റെ കൂരിരുള്‍ പരത്തിയ ഉപനിഷത്തിനെ,മഹത്ത്വവല്‍ക്കരിക്കാന്‍ അഴിക്കോടിനു മുമ്പ് വാഗ്ഭടാനന്ദണ്‍ അവതരിച്ചു. ആമൊഴികള്‍ കേള്‍ക്കുക;

@അനേകജന്മങ്ങളുടെ സുക്രിതമാണ്- മനുഷ്യജന്മം .
@ആത്മാവ്- അനശ്വരമാണ്.പ്രപഞ്ചം മിഥ്യയാണ്,നിത്യമായ ആത്മാവുമാത്രമാണു സത്യം .

ജാതിവ്യവസ്ഥയുടെ അടിസ്ഥാന ആശയമായ,പുനര്‍ജന്മവിശ്വാസത്തിന്റെ സത്തയാണ് നാശമില്ലാത്ത ആത്മാവ്.ഈ ജന്മത്തിലെ ചണ്ടാളന്‍ കര്‍മ്മഫലത്താല്‍,അടുത്ത ജന്മത്തില്‍‍, ബ്രാഹ്മണനാകാമല്ലോ?അതികൊണ്ട് ജാതിവ്യവസ്ഥയില്‍ ബേജാറാകുന്നതെന്തിന്.?സത് കര്‍മ്മം ചെയ്ത് ജീവിക്കൂ..

വെറുതെ സമരോം ,കുണ്ടാമണ്ടീമായി നടക്കാതെ.മനസ്സിലായില്ലേ,സവര്‍ണ്ണന്‍ ടീയാളെ ആളും അര്‍ത്ഥവും നല്കി താങ്ങിയതിന്റെ പൊരുള്‍.ഈ മൂല്യമാണ് ‍ ഇക്കാലത്ത് അഴീക്കോടിന് കിട്ടുന്നത്.