തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Monday, September 26, 2011

306.പ്രസിഡണ്ടിനൊരു കത്ത്.

ബഹുമാനപ്പെട്ട ആദരണീയയായ കര്‍ത്തൃകടാക്ഷം ഏറെ കിട്ടിയ പ്രസിഡണ്ട് മഹതി മുമ്പാകെ സമര്‍പ്പിക്കുന്ന ഹര്‍ജി .( ഭവതിയുടെ പേരറിയില്ല. പി.എസ്.സി പരീക്ഷ എഴുതുന്ന പ്രായം കഴിഞ്ഞതിനാല്‍ ക്ഷമിക്കുക.)

ബഹുമാന്യ മാഡം,

കഴിഞ്ഞ കുറെ നാളുകളായി ഏതോ ഒരു ശുംഭന്‍ ( ശുംഭന്‍ എന്നാല്‍ തെറിയല്ലെന്ന് കോടതിയില്‍ ആരോ സത്യവാങ്ങ് കൊടുത്തിട്ടുണ്ട്.) നല്‍കിയ ബില്ല് പ്രകാരം ജനസംഖ്യ നിയന്ത്രണത്തിനു ചില സര്‍ക്കാരുകള്‍ ആലോചിക്കുന്നതായി അറിയാന്‍ കഴിഞ്ഞു. എന്നാല്‍ ഈ ഘോരമായ വിഡ്ഢിത്തം തടയണമെന്ന് അപേക്ഷിക്കാനാണ് ഈ ഹര്‍ജി. മാഡവും ഒരു സ്ത്രീയായത് കൊണ്ട് മാതൃത്വത്തിന്റെ വില മനസ്സിലാക്കുമെന്ന് കരുതുന്നു. വിവാഹം കഴിക്കാതെ തന്നെ ദിവ്യഗര്‍ഭം പൂണ്ട അമ്മയുടെ അനുഗ്രഹം അവിടുത്തേക്ക്‌ ഉണ്ടാകണമെന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് ചില വിഷയങ്ങള്‍ അറിയിച്ചു കൊള്ളട്ടെ.

അമ്മയാവാനുള്ള അവകാശം സ്ത്രീകള്‍ക്കുള്ളതാണ്. എത്ര കുട്ടികള്‍ വേണമെന്ന് തീരുമാനിക്കുള്ളത് ദമ്പതികള്‍ക്കും. കുറഞ്ഞത്‌ ഓരോ ഡസന്‍ കുട്ടികള്‍ എങ്കിലും ഓരോ ഭവനത്തിലും വേണമെന്നുള്ളതാണ് നല്ല തീരുമാനം. അയല്‍വക്കത്തെ കുട്ടികളുടെ ടീമുകളുമായി ക്രിക്കറ്റ് , ഫുട്ബോള്‍ മത്സരം വേണമെങ്കിലും നടത്താം. നിയന്ത്രിത ഗര്‍ഭ നിരോധനം എന്നതുതന്നെ തെറ്റാണു. ആകാശങ്ങളിലെ നക്ഷത്രങ്ങള്‍ പോലെയും തീരത്തെ മണല്‍ തരികള്‍ പോലെയും കുട്ടികള്‍ ഉണ്ടാവട്ടെ.. അവരൊക്കെ ദൈവത്തിന്റെ ദാനമല്ലേ. ദൈവം തരുന്ന കുട്ടികളെ നിയന്ത്രിക്കാന്‍ മനുഷ്യനാരാണ്. കോപ്പര്‍ ടീ , കോണ്ടം , ഗര്‍ഭ നിരോധന ഉറകള്‍ തുടങ്ങിയവ ഉടന്‍ തന്നെ നിരോധിക്കണം. കമ്യൂണിസ്റ്റ്കാരുടെ മത നിന്ദയും നിരീശ്വര ചിന്താഗതികളും ആണ് ഈ ജനന നിയന്ത്രണത്തിന്റെ കാരണം. ചൈനയില്‍ കണ്ടില്ലേ രണ്ടിലേറെ കുട്ടികള്‍ ഉണ്ടായാല്‍ ശിക്ഷ. അതുതന്നെ ഇവിടെ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നത് കമ്മ്യൂണിസം വളര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ മറ്റൊരു മുഖം മാത്രമാണ്. ചൈനയിലെ വളര്‍ച്ച എന്നത് ശുംഭത്തരം മാത്രമാണ്. ദുഷ്ടനെ പനപോലെ വളര്‍ത്തും എന്ന് കേട്ടിട്ടില്ലേ. അതാണ് അവിടെ നടക്കുന്നത്. അതേപോലെ തളര്‍ത്തുകയും ചെയ്യും. കുട്ടികളെ പ്രത്യുല്‍പ്പാദനത്തിന്റെ മഹത്വം മനസ്സിലാക്കുന്ന ലഘുലേഖകള്‍ ഉടനെ ഇറക്കുകയും പ്രബോധനം തുടങ്ങുകയും ചെയ്യണം.

സ്ത്രീകള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ഗര്‍ഭധാരണം നടത്താന്‍ അവസരം കൊടുക്കണം. വന്ധ്യത പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത്യുല്‍പ്പാദന ശേഷിയുള്ള ബീജം പ്രദാനം ചെയ്യുന്ന ആളുകളെ ഇറക്കുമതി ചെയ്യുന്ന സംവിധാനം ഉണ്ടാവണം. ( സഭയില്‍ ഇത്തരം ശേഷിയുള്ളവരെ കണ്ടെത്താന്‍ പ്രത്യേകം യജ്ഞം തന്നെ നടത്തുന്ന കാര്യം പരിഗണനയില്‍ ആണ്.) . ഇറക്കുമതി ചെയ്ത അണ്ഡം , ബീജങ്ങള്‍ എല്ലാ കടയിലും ലഭ്യമാക്കാന്‍ ഉടന്‍ തന്നെ നിയമം കൊണ്ടുവരണം. തന്നെയുമല്ല ഗര്‍ഭപാത്രം വാടകയ്കെടുത്തും യജ്ഞം മുമ്പോട്ട്‌ കൊണ്ട് പോകണം. അബോര്‍ഷന്‍ നടത്തല്‍ , കുട്ടികള്‍ നിയന്ത്രിക്കല്‍ , തുടങ്ങിയവ ചിന്തിക്കുന്നവര്‍ക്ക് ജീവപര്യന്തം കഠിന തടവ് , തൂക്കി കൊല തുടങ്ങിയവും പരിഗണിക്കണം. ഒരു പെണ്‍കുട്ടി പ്രായപൂര്‍ത്തി ആയാല്‍ ഉടന്‍ തന്നെ കൃഷി ( ക്ഷമിക്കണം കുട്ടികളെ സൃഷ്ടിക്കല്‍ ) തുടങ്ങാന്‍ നിയമം കൊണ്ടുവരണം. എങ്കില്‍ മാത്രമേ മിനിമം ഒരു ഡസന്‍ എങ്കിലും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയൂ. കടുത്ത പ്രജനശേഷിയുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സൃഷ്ടിക്കേണ്ട ഒരു സംവിധാനവും വളര്‍ത്തിയെടുക്കേണം. ഇന്ത്യ ഉടനെ തന്നെ ചൈനയെ ജനസംഖ്യയില്‍ പിന്‍തള്ളും. നമ്മള്‍ അടുത്ത പഞ്ചവല്‍സര പദ്ധതിയില്‍ ഈ ജനസംഖ്യ വര്‍ദ്ധനാ യജ്ഞം ഉള്‍പ്പെടുത്തി അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരു ഇരുന്നൂറ്റി അമ്പത് കോടി എന്നാ ലക്‌ഷ്യം എങ്കിലും സാധിക്കണം.

കേരളം പോലെ ജനസംഖ്യ കുറഞ്ഞ അതേപോലെ ജനസാന്ദ്രതയും കുറഞ്ഞ ഒരു സ്റ്റേറ്റില്‍ ഒരു ഡസനിലേറെ പ്രസവിച്ച അമ്മമാരുടെ ഉത്ബോധനാ ക്ലാസ്സുകള്‍ , രണ്ടും മൂന്നും ഡസന്‍ കുട്ടികള്‍ ഉള്ള അപ്പന്മാരുടെ വീരഗാഥകള്‍ ഒക്കെ നടത്തി ആളുകളെ നേര്‍വഴി നടത്തിക്കാം. കൂടുതല്‍ കുട്ടികള്‍ ഉണ്ടാവുന്നവര്‍ക്ക് അവാര്‍ഡ് , എല്ലാവര്‍ഷവും ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഉണ്ടാക്കിയ അപ്പനും അമ്മയും ഭാരത രത്നം ഒക്കെ കൊടുക്കാം. ബലാല്‍സംഗം , പീഡനം എന്നിവയുടെ ലക്‌ഷ്യം ജനസംഖ്യ വര്‍ദ്ധനവ് ആണെങ്കില്‍ ശിക്ഷ നല്‍കാതിരിക്കല്‍ തുടങ്ങിയവയും ഏര്‍പ്പെടുത്താം. ഓരോ ഹൈസ്കൂള്‍ മുതല്‍ വയാഗ്ര , നല്‍കി കുട്ടികളെ വിത്തുകാളകളെ വെല്ലുന്ന വീര്യമുള്ളവരാക്കി തീര്‍ക്കാം. രാഷ്ട്രീയക്കാര്‍ മറന്നു പോകുന്ന ഒന്നുണ്ട് .. കുട്ടികള്‍ ജനിച്ചില്ലെങ്കില്‍ നാളെ ആരു കൊടിപിടിക്കാന്‍ ഉണ്ടാവും.. ആരു മുദ്രാവാക്യം വിളിക്കും.. മത നേതാക്കള്‍ സംഘടിക്കണം.. നാടുനീളെ പണിയുന്ന പള്ളികളില്‍ നിറഞ്ഞ പള്ളിമുറികള്‍ വേണ്ടേ.. നാളെ വൃദ്ധന്മാരുടെ ഇന്ത്യ ആവാതിരിക്കാന്‍ ഓരോ വീട്ടിലും ഓരോ ഡസന്‍ എന്ന് മുദ്രാവാക്യം ഉണ്ടാക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.

മതത്തിന്റെ പേരില്‍ ഉല്‍പ്പാദനം നിര്‍ത്തി വെയ്ക്കേണ്ട ഗതികേടില്‍ ഉള്ള ആളുകള്‍ക്ക് അതിന്റെ പ്രതിവിധിയും ഉടനെ കാണണം.. അണ്ണാന്‍ കുഞ്ഞിനും തന്നാലായത്‌ എന്നല്ലേ. അപ്പോള്‍ ഞങ്ങള്‍ക്കും എന്തെങ്കിലും ചെയ്യാന്‍ അവസരം തരണം.

നീട്ടുന്നില്ല.. എല്ലാം മാഡം അറിഞ്ഞു ചെയ്തു നിയമം കൊണ്ടുവരണം.. രാത്രിയായി..

കൊട്ടൂരാത്ത മാതൃക പിതാവ് ..
ഒരു വല്ല്യ മുട്ടനാട്..

6 comments:

Manoraj said...

:)

അനില്‍ഫില്‍ (തോമാ) said...

ഇളയകുട്ടികളുടെ പഠനചിലവുകളും ഉദരപൂരണവും മുന്നിര്‍ത്തി മിടുക്കരായ മുതിര്‍ന്ന കുട്ടികള്‍ ചെറുപ്രായത്തില്‍ തന്നെ കൈക്കോട്ടുമെടുത്ത് പണിക്കിറങ്ങ്യ കാലം മറക്കാറായോ?

സ്ത്രീധനം നല്‍കി കെട്ടിച്ചുവിടാന്‍ പാങ്ങില്ലാത്തതിനാല്‍ മഠത്തില്‍ ചേര്‍ന്ന പെണ്‍കുട്ടികള്‍, ദാരിദ്ര്യം കൊണ്ട് പൊറുതി മുട്ടി ഹൈറേഞ്ചിലേക്കും മലബാറിലേക്കും ബോംബേയിലേക്കും മറ്റും നാടുവിട്ട ചെറുപ്പക്കാര്‍, അറുപതുകളുടെ അവസാനം മാഞ്ഞു പോയ കാഴ്ചകള്‍ തിരികെ വരേണ്ടതുണ്ടോ.

തങ്ങള്‍ വന്‍ മുതല്‍മുടക്കില്‍ തുടങ്ങിവെച്ച ഹോസ്പിറ്റല്‍ ബിസിനസ്സുകള്‍ക്കും സ്വാശ്രയ കോളേജുകള്‍ക്കും ഇരകളേ കിട്ടുന്നതിനുവേണ്ടി മെത്രാന്മാരും മുക്രികളും അങ്ങിനെ പലതും പറയും, രണ്ട് കുട്ടികളുടെ ഭീമമായ വിദ്യാഭ്യാസ ചിലവുകളും മറ്റു ദൈനംദിന ചിലവുകളും തന്നെ വഹിക്കുവാന്‍ പാടുപെടുന്ന മധ്യവര്‍ഗ്ഗമലയാളീ നിനക്കു സാധിക്കുമോ മെത്രാന്റെ വാക്കു കേട്ട് പന്നിപെറ്റുകൂട്ടുന്നപോലെ പെറ്റുകൂട്ടുവാന്‍?

അഞ്ചാമത്തെ കുട്ടിക്ക് പതിനായിരം കൊടുത്ത് പ്രോല്‍സാഹിപ്പിക്കുന്നവര്‍ അതിനു പകരം അഞ്ച് കുട്ടികള്‍ ഒരു കുടുംബത്തിലുണ്ടെങ്കില്‍ അഞ്ചിനും പ്രായപൂര്‍ത്തിയാകുന്നതുവരെ ഏറ്റവും കുറഞ്ഞത് തങ്ങളുടെ സ്ഥാപനങ്ങളില്‍ സൗജന്യ അഡ്മിഷനും ബിരുദാനന്തര ബിരുദം വരെ സൗജന്യ വിദ്യാഭ്യാസവും വാഗ്ദാനം ചെയ്യുവാന്‍ തയ്യാറുണ്ടോ?

അനില്‍ഫില്‍ (തോമാ) said...

പ്രസംഗിക്കാന്‍ എളുപ്പമാണു ബിഷപ്പേ പക്ഷെ പ്രസവിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്.. കുഞ്ഞുങ്ങളേ നേര്‍വഴിക്കു സം‌രക്ഷിച്ച് വളര്‍ത്തി ഒരു കരക്കെത്തിക്കുവാന്‍ കുറച്ചേറെ ബുദ്ധിമുട്ടാണ്..

Pony Boy said...

ഈ പന്ന്യോൾക്ക് ഒക്കെ എന്തിന്റെ കേടാണ്...ജനസംഖ്യ കൊണ്ട് മുടിഞ്ഞ് കുത്ത്പാളയെടുത്ത് നിൽക്കുന്ന ഒരു രാജ്യത്ത് ഇനി വല്ല ടി സുനാമി വന്ന് മൊത്തത്തിൽ അടിച്ച് പോയാൽ മാത്രമേ രക്ഷയുള്ളൂ...

അപ്പോഴാ കുഞ്ഞാടുകളോട് ഒരു ഉത്ബോധനം...ഇവനെയൊക്കെ ചാട്ടവാറിനടിച്ച് പുറത്താക്കണം..ജീസസ് പണ്ട് അങ്ങിനെ ചെയ്തിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്...

ഇതൊക്കെ കേട്ട് പ്രാവർത്തികമാക്കാനും ആളുണ്ടാകുമോ ആവോ..പയിനായിരം ഉലുവ...മൂക്കിപ്പൊടി മേടിക്കാൻ തികയില്ല...ഇന്നിന്ത്യയിൽ വണ്ടി ഒന്ന് ഫുൾടാങ്ക് അടിക്കണെലും ഏതാണ്ടിത്രയും വേണ്ടിവരുമല്ലോ ......

Mathews said...

കാലഹരണം വന്നതും ആധുനിക ലോകം ആവേശപൂര്‍വ്വം തിരുത്തി കൊണ്ടിരിക്കുന്നതും ആയ ഒന്നാണ് മാല്‍തൂഷ്യന്‍ സിദ്ധാന്തം. ജനസംഖ്യ ബാധ്യതയല്ല മറിച്ച് ശക്തിയും ആസ്തിയും ആണെന്ന് ഇന്ന് ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. മനുഷ്യന്‍ പിറന്നു വീഴുന്നത് വെറും വയറുമായി മാത്രമല്ല, അധ്വാനിക്കാന്‍ കരുത്തുള്ള കരങ്ങളും ചിന്തിക്കാന്‍ ബുദ്ധിയും സേവന സന്നദ്ധതയും സര്‍ഗ ശേഷിയും എല്ലാമായാണ്.

Mathews said...

ആധുനിക ലോകത്ത് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയായി സാമ്പത്തിക വിദഗ്ദരും സമൂഹ ശാസ്ത്രഞ്ജരും ചിന്തകരും എല്ലാം ഒരു പോലെ വിലയിരുത്തുന്നത് കൂടിയ ജനസംഖ്യ ആണ്. കര്‍ശനമായ ജനസംഖ്യ നയം സ്വീകരിച്ചിരുന്ന ചൈന 2050 ആകുമ്പോഴേക്കും വയസ്സന്മാരുടെ രാജ്യമായി ചുരുങ്ങുമെന്ന ഭയപ്പാടിലാണ്. 'ഉദ്ബുധതത' കൂടിയത് കൊണ്ട് പാശ്ചാത്യ രാജ്യങ്ങള്‍ക്കൊപ്പം ജനസംഖ്യ നിയന്ത്രണത്തില്‍ ഏര്‍പ്പെട്ട കേരളം 2040 ഓടു കൂടി വൃദ്ധ സദനങ്ങളുടെ നാടായി നശിക്കാന്‍ പോവുന്ന കാര്യം സമൂഹ ശാസ്ത്രഞ്ജര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.

കുട്ടികള്‍ ഉണ്ടാവുന്നതും അവരെ പോറ്റി വളര്‍ത്തുന്നതും തങ്ങളുടെ അടിപൊളി ജീവിതത്തിനു തടസ്സമാണെന്ന, പ്രസവം സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള അധിനിവേശം എന്ന നിലയില്‍ രൂപപ്പെട്ട വികല വിമോചന വാദം, വിവാഹ ബാഹ്യ ലൈംഗിക ബന്ധത്തിന് കിട്ടിയ സാമൂഹിക അംഗീകാരം, വ്യക്തിയുടെയും സമൂഹത്തിന്റെയും അവകാശങ്ങള്‍ക്കിടയില്‍ ഉണ്ടാവേണ്ട സന്തുലനം പൂര്‍ണമായും വ്യക്തിക്ക് അനുകൂലമായി മാറിയത്, ഇങ്ങനെ അനേകം കാരണങ്ങള്‍ കൊണ്ട് യൂറോപും ജപ്പാനും ഇന്ന് ജനസംഖ്യ കമ്മിയുടെ ഭീകരമായ പ്രത്യാഖാതങ്ങള്‍ നേരിടുകയാണ്.

പഴയ ഇലകള്‍ പഴുത്തു വീഴുമ്പോള്‍ കൂടുതല്‍ പുതിയ ഇലകള്‍ കൊണ്ടാണ് പ്രകൃതി വൃക്ഷങ്ങളെ സംരക്ഷിക്കുന്നതും വളര്‍ത്തുന്നതും. ഈ ഭൂമിയിലെ മനുഷ്യര്‍ക്കും മറ്റു ജീവ ജാലങ്ങള്‍ക്കും ആവശ്യമായ മുഴുവന്‍ വിഭവങ്ങളും ദൈവം ഈ ഭൂമിയില്‍ തന്നെ ഒരുക്കിയിട്ടുണ്ട്. സ്വാര്‍ത്ഥതയിലും ആര്‍ത്തിയിലും മേധാവിത്വതിലും അധിഷ്ടിതമായ ചിന്താ- സാമ്പത്തിക പദ്ധതികള്‍, അതിര് കടന്ന പരിസ്ഥിതി വാദങ്ങള്‍, എന്നിവയെല്ലാം ആണ് ഭൂമിയിലെ ജീവിതം സങ്കീര്‍ണവും നരക തുല്യവും ആക്കുന്നത്. ജനസംഖ്യ കുറഞ്ഞത്‌ കൊണ്ട് ഇതിനു പരിഹാരം ഉണ്ടാവുകയില്ല എന്ന് മാത്രമല്ല, ഈ അവസ്ഥ കൂടുതല്‍ മോശമാവുകയെ ഉള്ളൂ. സര്‍കാരിന് ഇത്രയേ ചെയ്യാനുള്ളൂ. ബുദ്ധി ശക്തി കാലഹരണപ്പെട്ട ചില ന്യായാധിപരുടെ മണ്ടത്തരങ്ങളെ പ്രായത്തിന്റെ അത്തും പുത്തും ആയി തിരിച്ചറിഞ്ഞു റിപ്പോര്‍ട്ട്‌ ചവറ്റു കുട്ടയിലോ കൊണ്ട് പോയി തള്ളുക!!