തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Sunday, November 1, 2009

195. പിഷാരടിക്കവിതകളിലെ സര്‍ഗ്ഗോന്‍‍മാദം

ആധാരം: വഴിയാധാരമല്ല, ഷാരടിക്കവിതയാണ്

ഇവിടുത്തെ ഷാരടിയുടെ ആദ്യ പോസ്റ്റാണിത്. കേരളപ്പിറവി ദിനത്തില്‍ സമാരാദ്ധ്യനായ കൂതറത്തിരുവടി തിത്തിരുമേനിയുടെ പാദാരവിന്ദങ്ങളില്‍ വില്ലു പോലെ കുനിഞ്ഞു കുമ്പിട്ടുകൊണ്ട് ഷാരടിയുടെ ആദ്യ പോസ്റ്റ് പൂശട്ടെ.

ഷാരടി ബൂലോകം മുഴുവന്‍ ചുറ്റിസഞ്ചരിച്ച് പലരോടും അഭ്യര്‍ത്ഥിക്കുകയുണ്ടായി ഷാരടി ജീവിതത്തിലാദ്യമായി കത്തിക്കാത്ത സിഗരറ്റ് വലിച്ചും, സ്വയം ചര്‍ച്ച ചെയ്തും കഷ്ടപ്പെട്ടെഴുതിയ
കവിത ഒന്നു നിരൂപിച്ചു തരാന്‍. ഷാരടിയേക്കാള്‍ വിവരമുള്ളതുകൊണ്ടാവാം ആരും മൈന്‍ഡ് ചെയ്തില്ല. ഷാരടിക്കാണേല്‍ സമാനചിന്താഗതിക്കാരും ഷാരടീസ്‌ സ്റ്റൈല്‍ ഓഫ് ലാംഗുവേജ്‌ തിരിച്ചറിയുന്നവരുമായ പൊന്നു ചങ്ങാതിമാരുമില്ല. ആ വിഷമം തീര്‍ക്കാന്‍ ഷാരടി പേരൂര്‍ ഷാപ്പിലെ അന്തി മുഴുവനും ഒറ്റക്കു കുടിച്ചു തീര്‍ത്തിട്ടും ആ വേദനയങ്ങട്‌ മാറണില്ല. എന്നാല്‍ പിന്നെ സ്വയം അങ്ങട് നിരൂപിച്ചു കളയാമെന്ന് തീരുമാനിച്ചു. മലയാളം ബ്ലോഗിന്‍റെ ഒരു കീഴ്വഴക്കമനുസരിച്ച് സ്വന്തം കവിതയെ സ്വന്തം ബ്ലോഗിലിട്ടു തന്നെ നിരൂപിച്ചാല്‍ ആള്‍ക്കാര് സമ്മതിക്കുവേല. കണ്ടില്ലേ അവന്‍റെ ആത്മപ്രശംസ എന്നു ചോദിക്കും. അതുകൊണ്ടാണ് കൂതറത്തിരുമേനി അവര്‍കളുടെ ബ്ലോഗില്‍ തന്നെ അവലോകിച്ചു കളയാമെന്ന് കരുതിയത്. തിരുമേനീ സദയം അനുവദിച്ചാലും.

ഷാരടിക്കവിതയുടെ പ്രധാന മര്‍മ്മം എന്നു പറയുന്നത്, ആനുകാലികപ്രശ്നങ്ങളുടെ അന്തര്‍ധാരയിലൂടെ നുഴഞ്ഞു കയറുന്ന പ്രതിധ്വംസനാത്മകമായ ചിന്തയുടെ അഗ്നിജ്വാലകളെ ലോകത്തില്‍ ഷാരടിക്കു മാത്രം മനസ്സിലാകുന്ന രീതിയില്‍ അവതരിപ്പിക്കുന്ന ഒരു പ്രക്രിയയാണ്. ഇതിനായി ഷാരടി വികസിപ്പിച്ചെടുത്ത ഭാഷാശാഖയാണ് ഷാരടീയം. ഷാരടീയ ഭാഷയുടെ മേന്‍‍മയെന്തെന്നാല്‍ അബ്‌സ്ട്രാക്റ്റ് സാഹിത്യത്തിന്‍റെ നൂലാമാലകളെ അതി വിദഗ്ധമായി അന്തഃസ്സന്നിവേശം ചെയ്യിപ്പിക്കാനുള്ള അതിന്‍റെ ഡെപ്താണ്.

ഉദാഹരണമായി, ഉള്ളില്‍ ഒരു ഒതളങ്ങ പെട്ടു പോയി എന്ന് മനസ്സിലാകുമ്പോള്‍ എന്ന് ഷാരടീയം ഭാഷയില്‍ പറയുമ്പോള്‍ ഒറ്റനോട്ടത്തില്‍ അതാര്‍ക്കും, മനസ്സിലാകില്ല. കാരണം ഷാരടിയുടെ ബ്ലോഗ് വായിക്കാന്‍ വരുന്ന പമ്പരവിഡ്ഢീകൂശ്മാണ്ഡങ്ങള്‍ക്കുണ്ടോ ഷാരടിയുടെ അത്രയും ബുദ്ധിയും വിവരവും ലോകപരിചയവും? ഷാരടിയുടെ സാഹിത്യത്തിന്‍റെ അന്തര്‍ധാരകളെ നാട്ടുകാര്‍ക്കു വിശദീകരിച്ചു കൊടുക്കുക പതിവില്ലെങ്കിലും ഇന്നിപ്പോള്‍ നിലനില്‍‍പ്പിന്‍റെ പ്രശ്നമായതുകൊണ്ടും, സഹായിക്കാന്‍ മറ്റാരുമില്ലാത്തതു കൊണ്ടും ഷാരടി വിശദീകരിക്കാം.

ഒതളങ്ങ ഒതളങ്ങ എന്നു വച്ചാല്‍ എന്താണ് സുഹൃത്തുക്കളേ? ഉരുണ്ടിരിക്കുന്ന ഒതളങ്ങ നമ്മുടെ ഭൂഗോളത്തിന്‍റെ പ്രതീകമാണ്. എന്നാല്‍ ഷാരടി ഉദ്ദേശിച്ചത് ഭൂഗോളത്തെയുമല്ല എന്നതാണ് സത്യം. ഇഷാണ് ഷാരടീയം ശൈലിയുടെ പ്രത്യേകത. കാണുമ്പോള്‍ ചക്കാണെന്നു തോന്നും, അടുത്ത് ചെല്ലുമ്പോള്‍ ചക്കയാണെന്നു തോന്നും, ചക്ക തിന്നുകളയാമെന്നു കരുതി എടുത്തു നോക്കുമ്പോള്‍ അത് കൊക്കായിട്ടു പറന്നു പോകും. ഷാരടി ഒതളങ്ങ കൊണ്ടുദ്ദേശിച്ചത് ചന്ദ്രനെയാണ്. സാക്ഷാല്‍ അമ്പിളിയമ്മാവന്‍!. ഉള്ളില്‍ ഒരു ഒതളങ്ങ പെട്ടു എന്നു പറയുമ്പോള്‍ ഒരു ബഹിരാകാശ പരീക്ഷണശാലയെക്കുറിച്ചാണ് പരാമര്‍ശം. അവിടുത്തെ ഒരു ശാസ്ത്രജ്ഞന്‍റെ മാസ്സില്‍ ചന്ദ്രന്‍ ചന്ദ്രന്‍ എന്ന ചിന്താഗതി കടന്നു കൂടി എന്നു വ്യംഗ്യം. ആവര്‍ത്തിച്ചു വയറിളകാനുള്ള കഴിവു കൊണ്ടുദ്ദേശിച്ചത് ആവര്‍ത്തിച്ച് പരീക്ഷണം നടത്തി വിജയത്തിലെത്താനുള്ള സാമ്പത്തികവും സാങ്കേതികവുമായ തടസ്സങ്ങള്‍ ഏതൊരു പരീക്ഷണത്തിനും വിലങ്ങുതടിയായി വരാറുണ്ടെന്ന സത്യം.

വയറിനടിയില്‍ നിന്ന്
ഒതളങ്ങയെ അമേദ്ധ്യക്കഷണങ്ങളായി
രൂപാന്തരം പ്രാപിപ്പിക്കാനുള്ള
ചില ഒറ്റമൂലികളാണ്
ഞാന്‍ അന്വേഷിക്കുന്നത്


അതായത്, ചന്ദ്രന്‍റെ ഉപരിതലത്തിലെ ജലകണികകളെ ഖരരൂപത്തിലാക്കി ഭൂമിയിലെത്തിക്കാനുള്ള സാങ്കേതികവിദ്യകളേക്കുറിച്ചാണ് കവി അനേഷിക്കുന്നത്.

കക്കൂസില്‍,
ആര്‍ത്തിരമ്പുന്ന വയറുമായി
ഇരിക്കേണ്ടി വരുന്ന
അവസ്ഥ ഒന്നോര്‍ത്തു നോക്കൂ

സ്വന്തം പരീക്ഷണശാലയില്‍ അടങ്ങാത്ത ആവേശം, ശുഷ്കാന്തി ഇവകളുമായി ഇരിക്കേണ്ടി വരുന്ന ശാസ്ത്രജ്ഞന്‍റെ മാനസികാവസ്ഥയെ വരച്ചു കാട്ടുന്നു കവി ഈ വരികളിലൂടെ.

പുറത്തേക്ക് പുറത്തേക്ക്
ആരവങ്ങളോടെ ആഞ്ഞു പതിക്കുന്ന ‘സാധനം’
ആഴിയില്‍ ഉല്‍ക്കയെന്നപോലെ
പതിക്കുമ്പോള്‍
ക്ലോസറ്റിന്‍റെ ഭിത്തികളിലേക്ക്
സുനാമി പോലെ വന്നു പതിച്ച്
ചിതറിത്തെറിക്കുന്ന
അമേദ്ധ്യകണികകള്‍
അവയുടെ ഗന്ധം

കണ്ടോ കണ്ടോ, പുറത്തേക്ക് പുറത്തേക്ക് എന്നുള്ളത് അങ്ങു ദൂരെ ചന്ദ്രനിലേക്ക് പാഞ്ഞടുക്കുന്ന ശാസ്ത്രജ്ഞന്‍ കണ്ടു പിടിച്ച പര്യവേക്ഷണ ഉപഗ്രഹത്തെ പ്രതീകാത്മകമായി ചിത്രീകരിച്ചിരിക്കുന്നതു കണ്ടോ? അത് ചന്ദ്രനില്‍ ചെന്നു പതിക്കുന്നതിനെ സുനാമിയോടുപമിച്ചിരിക്കുന്നു കവി!. ചിതറിത്തെറിക്കുന്ന ജലകണികകളെയാണ് തുടര്‍ന്നു വരുന്ന വരികളിലൂടെ കവി സ്വപ്നം കാണുന്നത്. ഗന്ധം എന്ന് പ്രതീകവത്കരിച്ചിരിക്കുന്നത് ആ വെള്ളത്തുള്ളികള്‍ ദേഹത്തു വീഴുമ്പോഴുണ്ടാകാവുന്ന കുളിരും, രോമാഞ്ചവുമാണ്. കവിയുടെ കയ്യടക്കം ദര്‍ശിക്കാവുന്ന വരികളാണിവ.

ആ പ്രയോഗം അങ്ങട്‌ ഫലിച്ചാലും
ഇല്ലെങ്കിലും ഒന്നുറപ്പാണ്
പ്രസ്തുത അമേദ്ധ്യങ്ങളെ ഒതളങ്ങയായി കരുതിയാല്‍
പല പ്രാവശ്യമായുള്ള ഒറ്റമൂലിപ്രയോഗം
രസകരമായ ആ അനര്‍ഘനിമിഷങ്ങളെ ധ്വനിപ്പിക്കുന്നതു കാണാം

ഈ പരീക്ഷണം വിജയിച്ചാലും ഇല്ലെങ്കിലും, നമുക്ക് വ്യക്തമായ റിസള്‍ട്ട് കിട്ടിയില്ലെങ്കില്‍ വെള്ളത്തുള്ളി ചിതറിത്തെറിക്കുന്നതു പോലെ തോന്നിയത് വെള്ളത്തുള്ളിയല്ലായിരുന്നു മറിച്ച് അങ്ങോട്ടേക്ക് റോക്കറ്റില്‍ കയറ്റിവിട്ട പര്യവേക്ഷണ ഉപഗ്രഹം പൊട്ടിത്തെറിച്ച് ചിന്നിച്ചിതറി പണ്ടാരമടങ്ങിപ്പോയതാണെന്ന് കരുതിക്കോണം എന്ന് കവി മുന്നറിയിപ്പു തരുന്നു. എങ്കിലും പലപ്രാവശ്യം ആവര്‍ത്തിക്കുന്ന ഈ പരീക്ഷണം തികഞ്ഞ ആത്മസംതൃപ്തി പകര്‍ന്നു തരുന്ന അനര്‍ഘനിമിഷങ്ങളായി നമ്മില്‍ അവശേഷിക്കും എന്നും ശുഭാപ്തിവിശ്വാസിയായ കവി ധൈര്യപ്പെടുന്നു.

ഉദാഹരണത്തിന്
ആന്‍റിപര്‍ - വയറിളകാന്‍
റാന്‍‍ബാക്സി - മരുന്നുകമ്പനി
യൂറോപ്യന്‍ ക്ലോസറ്റ് - ഇരുന്നു കാര്യം സാധിക്കാന്‍
കുഴി - സര്‍ക്കസ്സ് അഭ്യസിച്ചവര്‍ക്കു മാത്രം

ഇത് തികച്ചും സാങ്കേതികമായ ഭാഷയെ ഷാരടീയത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന, കാവ്യശാഖയുടെ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കേണ്ടുന്ന വരികളാണ്. ആന്‍റിപര്‍ എന്ന് കവി ഉദ്ദേശിച്ചിരിക്കുന്നത് ആന്‍റി ഗ്രാവിറ്റിയെ ആണ്. അത് ചന്ദ്രനിലേക്കുള്ള സുഗമമായ ലാന്‍ഡിംഗിന് ഉപഗ്രഹത്തെ സഹായിക്കും. മരുന്നുകമ്പനിയുടെ പേര് സ്വന്തം പരീക്ഷണശാലയെ ദ്യോതിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്നു. എന്നാല്‍ പരീക്ഷണശാലയുടെ പേരോ മറ്റു വിശദാംശങ്ങളോ ബുദ്ധിമാനായ കവി എഴുതിച്ചേര്‍ക്കാഞ്ഞത് ഭീകര ആക്രമണങ്ങളെയോ മറ്റോ മുന്‍‍നിര്‍ത്തി ആകാനേ വഴിയുള്ളൂ.

ഇരുന്നു കാര്യം സാധിക്കാന്‍ യൂറോപ്യന്‍ ക്ലോസറ്റ് എന്നവരികളില്‍ സമാധാനമായും, പൂര്‍ണ്ണമായും ഈ ഗവേഷണപദ്ധതി വിജയം കാണാന്‍ വേണ്ടി വന്നാല്‍ യൂറോപ്യന്‍ സാങ്കേതിക വിദ്യ സഹകരണാടിസ്ഥാനത്തില്‍ ഉപയോഗിക്കും എന്നാണ് സൂചിപ്പിക്കുന്നത്.

കുഴി തീര്‍ച്ചയായും ചന്ദ്രോപരിതലത്തിലുള്ള ഗര്‍ത്തങ്ങളെയും, സര്‍ക്കസ്സ് എന്ന വാക്കുകൊണ്ട് ആ ഗര്‍ത്തങ്ങളില്‍ പെട്ടു പോയേക്കാവുന്ന ഉപഗ്രഹത്തെ നിയന്ത്രിക്കാന്‍ സര്‍ക്കസ്സിനു തുല്യമായ കഠിനപരിശ്രമം ആവശ്യമായി വന്നേക്കും എന്നുമാണ്.

വയറ്റില്‍ കിടക്കുന്ന ഒതളങ്ങായുടെ പൊസിഷന്‍ എവിടെ
ഒതളങ്ങയോളം വരില്ല വേറൊരു കായും
എന്നിവ ഞാന്‍ അനുഭവിച്ചറിഞ്ഞ പാഠങ്ങളാണ്

ചന്ദ്രനിലെ ജലാംശത്തിന്‍റെ സ്ഥാനനിര്‍ണ്ണയത്തെ സംബന്ധിക്കുന്ന ഒരു തിയറിയാണിത്. കവി സ്വന്തമായി കണ്ടു പിടിച്ചത്. ചന്ദ്രനോളം ഇന്ദ്രനും വരില്ല എന്നതും കവിയുടെ കണ്ടെത്തലത്രേ. ഈ കണ്ടെത്തലിനെ ആധാരമാക്കിയാണ് ഈ പരീക്ഷണം മുന്‍പോട്ടുകൊണ്ടുപോകാന്‍ ശാസ്ത്രജ്ഞനായ കവി ഉദ്ദേശിക്കുന്നത്.

ഏതു കക്കൂസെന്ന്
നിങ്ങള്‍ തീരുമാനിച്ചു കൊള്ളുക

ഈ പദ്ധതിക്കായി ഏതുപഗ്രഹമാണ് നിര്‍മ്മിക്കേണ്ടതെന്ന തീരുമാനം പൊതുജനങ്ങള്‍ക്കു വിട്ടുകൊടുത്തുകൊണ്ട് കവി തന്‍റെ കാവ്യ സപര്യ ജനകീയമാക്കുകയാണിവിടെ. ഉജ്ജ്വലമായ അവസാന രണ്ടു വരിയിലൂടെ കവിതയുടെ തീഷ്ണഭാവനയെ ജനങ്ങളിലേക്ക് സന്നിവേശിപ്പിക്കുന്ന കവിതയുടെ ഒരു പ്രത്യേക സങ്കേതത്തെക്കൂടി കവി അവതരിപ്പിച്ചിരിക്കുന്നു. ഇവിടെ കക്കൂസ് എന്ന മാധ്യമം കവി തിരഞ്ഞെടുത്തിരിക്കുന്നത് കവിതയുടെ ഗന്ധസമാനമായ വ്യാപനത്തിന്‍റെ പ്രതീകമായിട്ടാണെന്നു പറയാതെ വയ്യ.

ഇത്തരം അബ്‌സ്ട്രാക്റ്റ് കവിതകളോടുള്ള ജനങ്ങളുടെ വിമുഖത പലപ്പോഴും കവിതയുടെ സ്വീകാര്യതയെ ബാധിക്കും. എന്നാലും നാളെ ഷാരടി അത്യുത്തരാധുനികോത്തരകാവ്യശാഖയുടെ ആവിഷ്കര്‍ത്താവെന്ന നിലയില്‍ (കുറഞ്ഞ പക്ഷം ഷാരടിയുടെ പെണ്ണുമ്പിള്ളയുടെ ഭര്‍ത്താവെന്ന നിലയില്‍ മാത്രമെങ്കിലും) മലയാളിമനസ്സുകളില്‍ ഷക്കീലച്ചിത്രത്തിന്‍റെ പോസ്റ്റര്‍ പോലെ പതിഞ്ഞു തെളിഞ്ഞിരിക്കുമെന്ന് കാലന്‍‍ ഷാരടിയെ കൊണ്ടുപോയില്ലെങ്കില്‍ കാലം തെളിയിക്കും.

കവിത എല്ലാവര്‍ക്കും മനസ്സിലാവുകയും, നിരൂപണം കവിതക്ക് വ്യക്തത പകരുകയും ചെയ്തെന്നു വിശ്വസിക്കുന്നു.

4 comments:

Anonymous said...
This comment has been removed by the author.
പള്ളിക്കുളം.. said...

ഇത് ഒരുമാതിരി താറാവ് തൂറിയപോലെ ചളമാക്കിക്കളഞ്ഞല്ലോ മാഷേ..
പിഷാരടിക്കവിതയായിരുന്നു കിടു.
:)

ജോണ്‍ ചാക്കോ, പൂങ്കാവ് said...

പിഷാരടി, സമയം കിട്ടുമ്പോള്‍ ഇതും കൂടെ വായിക്കുക.

ആധുനിക കവിയുടെ പെരുമാറ്റ ചട്ടങ്ങള്‍

ഭൂതത്താന്‍ said...

ഭൂലോക ചക്രത്തിന്റെ അന്തരാള കരാള ഹസ്ടങ്ങളില്‍ പിടിഞ്ഞമ്ര്‍ന്നു അവയില്‍ നിന്നു ബഹിര്‍ഗമിച്ചുയരും (പോരെ മാഷേ ..ഇത്രേം ആയപ്പോള്‍ തന്നെ ഈ ഭൂതത്തിന്റെ തൊണ്ട ഉളുക്കി )...കവിത പോരട്ടേന്ന്.....മാഷ്‌ എഴുതിക്കൊന്ന്‍... ഏത്.......