തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Saturday, August 22, 2009

174.വീണ്ടുമൊരു വന്മതില്‍

ചൈനാ വന്മതിലല്ലാതെ മനുഷ്യനിര്‍മ്മിതമായ ഒരു നിര്‍മ്മിതിയും ചന്ദ്രനില്‍നിന്നും നോക്കിയാല്‍ കാണില്ല എന്നാണ് പറയപ്പെടുന്നത്‌. അതെന്തുമാകട്ടെ മതിലുകള്‍ എന്നും ഇരുവിഭാഗത്തെ അകറ്റി നിര്‍ത്താന്‍ വേണ്ടിയാണ് നിര്‍മ്മിക്കപ്പെടുന്നത്. രക്ഷയെന്ന പേരില്‍ നിര്‍മ്മിച്ചാലും ഫലം ആത്യന്തികമായി ഒന്നുതന്നെ.

ബെര്‍ലിന്‍ മതില്‍ തകര്‍ത്ത് പൂര്‍വ്വ, പശ്ചിമ ജര്‍മ്മനികള്‍ ഒന്നായെങ്കിലും ഇന്നും മതില് നിര്‍മ്മാണവും വേലിനിര്‍മ്മാണവും ലോകത്തിന്റെ പലഭാഗങ്ങളിലും അനസ്യൂതം നടക്കുന്നു. രാജ്യങ്ങള്‍ പകുത്തു രണ്ടോ അതിലധികമോ ആവുമ്പോള്‍ മതിലുകളും വേലികളും പെരുകുന്നു. ഭിന്നിപ്പിച്ചു ഭരിപ്പിക്കാന്‍ കുടിലത കാട്ടിയ ബ്രിട്ടീഷ്‌ സര്‍ക്കാരിന്റെ കീഴിലായിരുന്ന ഭാരതത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയായിരുന്ന ഇന്‍ഡോ - ബംഗ്ലാദേശ് ബോര്‍ഡറിലാണ് പുതിയ വേലി നിര്‍മ്മാണം. ഏകദേശം ആയിരം കിലോമീറ്റര്‍ നീളം വരുന്ന ഈ വേലി നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ അമേരിക്കയുടെയും മേക്സിക്കൊയുടെയും അതിര്‍ത്തിയുടെ വേലിയെക്കാള്‍ നീളമേറിയതാവും ഈ ഇന്‍ഡോ - ബംഗ്ലാദേശ് അതിര്‍ത്തിയിലെ വേലി.

ബോംബെ ആക്രമണത്തിനു ശേഷം വേലി നിര്‍മ്മാണം ത്വരിതപ്പെടുത്തി. പ്രധാനമായും ഏകദേശം മുക്കാല്‍ ലക്ഷത്തിലേറെ ബി.എസ്.എഫ്‌. ജവാന്മാരാണ് ഈ വേലിയ്ക്ക് കാവലായി നിലകൊള്ളുന്നത്. അതിര്‍ത്തി കടന്നുള്ള തീവ്രവാദം മാത്രമല്ല ഭാരതം ഈ അതിര്‍ത്തിയില്‍ നേരിടുന്ന പ്രശ്നം. വേശ്യാവൃത്തിയ്ക്കായി ഭാരതത്തിലേക്ക് കൊണ്ടുവരുന്ന ബംഗ്ലാദേശി പെണ്‍കുട്ടികളും, അതിര്‍ത്തിയിലൂടെ കള്ളക്കടത്തുകാര്‍ കൊണ്ടുവരുന്ന മയക്കു മരുന്നുകളും നിയന്ത്രിക്കുക എന്നൊരു ദൌത്യവും സേനയ്ക്കുണ്ട്. അതിര്‍ത്തി ഗ്രാമങ്ങളിലെ കന്നുകാലി വളര്‍ത്തലുകാര്‍ അതിര്‍ത്തി കടന്നു വരുന്നത് സാധാരണയായിരുന്നു. എന്നാല്‍ ഇത് മുതലെടുത്ത്‌ പാകിസ്ഥാന്‍ നിയന്ത്രിക്കുന്ന തീവ്രവാദി സംഘങ്ങള്‍ ധാക്കയിലെത്തി പിന്നീട് അതിര്‍ത്തിവഴി ഇന്ത്യന്‍ അതിര്‍ത്തി ജില്ലയായ മൂര്‍ഷിദാബാദില്‍ എത്തുകയും പിന്നീട് ഇന്ത്യയിലെ പല ഭാഗങ്ങളിലേക്ക് കടന്നു തങ്ങളുടെ ദൌത്യം നിര്‍വ്വഹിക്കുകയും ചെയ്യുന്നു.

ഭാഷയിലും സംസ്കാരത്തിലും വലിയ വെത്യാസം ഇല്ലാത്തതുകൊണ്ട് തന്നെ ഇവരെ കണ്ടെത്താനും താരതമ്യേന ദുഷ്കരം തന്നെ. അതിനെതിരെ ശക്തിയായി പ്രതികരിക്കാന്‍ ഇന്ത്യന്‍ സേനയും ബി.എസ്.എഫും. തീരുമാനിച്ചതോടെ പ്രശ്നങ്ങള്‍ രൂക്ഷമായി. ഭാരത സേന/അര്‍ദ്ധ സേനാ വിഭാഗങ്ങള്‍ തങ്ങളെ പീഡിപ്പിക്കുന്നുവെന്നുള്ള ആരോപണങ്ങള്‍ കൊണ്ടാണ് ബംഗ്ലാദേശികള്‍ ഇതിനെ നേരിട്ടത്‌. സംശയം തോന്നുന്ന കടന്നു കയറ്റക്കാരെയും വേലിയ്ക്ക് സമീപത്തായി നില്‍ക്കുന്നവരെയും വെടിവെക്കുകയും പലപ്പോഴും ആക്രമിക്കുകയും ചെയ്തതോടെ സംഭവം ഗൌരവമേറിയതായി.

എന്തായാലും സമീപകാലത്തൊന്നും ഈ പ്രദേശത്തെ വിവാദങ്ങള്‍ ഒഴിയുമെന്ന് കരുതുന്നില്ല. ഭാരതത്തിന്റെ രക്ഷയ്ക്ക് ഇത്തരം മുന്‍കരുതലുകള്‍ എടുക്കാതെ തരമില്ല. വളരെ ദീര്‍ഘമായ അതിര്‍ത്തിയുള്ള ഭാരതത്തിന്റെ മിക്ക അതിര്‍ത്തി രാജ്യക്കാരും ഇന്ത്യയോട് നല്ല അടുപ്പത്തിലല്ല.ഈ ഭാഗത്തെയും മറ്റൊരു ഗാസസ്ട്രിപ്പ് ആക്കുകയാണെന്നും ഇന്ത്യ ഇസ്രയേലിനെ പോലെ പെരുമാറുന്നുവെന്നും ആരോപിക്കുന്നു. എന്തായാലും കള്ളക്കടത്ത്കാര്‍ക്കും പെണ്‍വാണിഭക്കാര്‍ക്കും ഇനിയുള്ള കാലം ശോഭനമല്ല. ഇതുവരെ ഏകദേശം എഴുപതോളം ആളുകള്‍ അതിര്‍ത്തിയിലുണ്ടായ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടു.

ഭാരതത്തിന്റെ ബോര്‍ഡര്‍ സുരക്ഷിതമാക്കുകയെന്നത് നമ്മുടെ സ്വാതന്ത്ര്യമാണ്. ഭാരതീയ പൌരന്മാര്‍ക്ക് സംരക്ഷണം നല്‍കുകയെന്നത് സര്‍ക്കാരിന്റെ കടമയും. സംരക്ഷണത്തിന്റെ ഭാഗമായി ചില കടുത്ത നടപടികള്‍ എടുക്കേണ്ടി വരും. ഇത്തരം പ്രക്ഷോഭങ്ങള്‍ ഉണ്ടാക്കുന്നത്‌ മിക്കപ്പോഴും ചുളുവില്‍ കാര്യം കണ്ടുകൊണ്ടിരുന്ന തീവ്രവാദികളും, കള്ളക്കടത്തുകാരും, പെണ്‍ വാണിഭക്കാരും ആണ്.

4 comments:

കണ്ണനുണ്ണി said...

ആക്രമണത്തിനു ഇതു മാര്‍ഗവും സ്വീകരിക്കാന്‍ മടിയില്ലാത്ത ശത്രുവിനോട് ഈ വേലിയൊന്നുമല്ല വേണ്ടത് സുഹൃത്തേ....

നേര്‍ക്കുനേര്‍ പോയിട്ട് പരോക്ഷമായി പോലും യുദ്ധം ചെയ്യാന്‍ ആവാത്ത വിധം ആ രാജ്യത്തെ സാമ്പത്തികമായും സാമൂഹികമായും തകര്‍ക്കണം...അഭ്യന്തര കലാപങ്ങളും....തകര്‍ന്ന സാമ്പത്തിക അടിത്തറയും മൂലം വിഷമിക്കുമ്പോള്‍.....ഭീകരവാദികളെ അവര് പിന്നെ എങ്ങനെ സഹായിക്കും..

...ഭാരതത്തിന്റെ ശൈലി അല്ലായിരിക്കാം ഒരുപക്ഷെ ഇത്.. പക്ഷെ ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞിട്ടില്ലേ....
ലക്‌ഷ്യം അണു പ്രധാനം...മാര്‍ഗം അല്ല എന്ന്...
നമ്മുടെ ലക്‌ഷ്യം നമ്മുടെ രാജ്യത്തിന്റെ സമാധാനവും സുരക്ഷയും മാത്രമല്ലേ...

കൂതറ തിരുമേനി said...

@കണ്ണനുണ്ണി

താങ്കള്‍ പറഞ്ഞത് തികച്ചും ശരിയാണ്. ഇപ്പോഴേ ന്യൂനപക്ഷം ധ്വംസനം എന്നൊക്കെ മുറവിളിയുമായി കുറേപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഒരു നേരത്തെ ഭക്ഷണത്തിനു മാര്‍ഗ്ഗമില്ലാത്ത രാജ്യമായിട്ടും തീവ്രവാദികളോട് കടുത്ത നിലപാട്‌ ബംഗ്ലാദേശ് എടുക്കുന്നില്ല. ഒരുപക്ഷെ തീവ്രവാദികളുടെ ലക്‌ഷ്യം ഭാരതം ആയതുകൊണ്ടാവാം. വരും കാലങ്ങളില്‍ കൂടുതല്‍ കടുത്ത നടപടികള്‍ ഭാരതം എടുക്കും എന്നാണു സൂചന. തീര്‍ച്ചയും മാര്‍ഗ്ഗമല്ല ഇവിടെ പ്രധാനം, ലക്‌ഷ്യം തന്നെ.. ആരോടും യുദ്ധത്തിന്നു പോകാത്ത രാജ്യമായിട്ടും നമ്മോടു പോരെടുക്കാന്‍ വരുന്നവരുടെ കുലം മുടിക്കണമെന്ന പ്രതിജ്ഞ എടുക്കാന്‍ നാം ഇനിയും മടിച്ചുകൂടാ..

Manoj മനോജ് said...

"ആരോടും യുദ്ധത്തിന്നു പോകാത്ത രാജ്യമായിട്ടും നമ്മോടു പോരെടുക്കാന്‍ വരുന്നവരുടെ കുലം മുടിക്കണമെന്ന പ്രതിജ്ഞ എടുക്കാന്‍ നാം ഇനിയും മടിച്ചുകൂടാ.."

:)) ബംഗ്ലാദേശ് പണ്ട് പാക്കിസ്ഥാനിനെ തകര്‍ക്കാന്‍ ആരുടെ ബുദ്ധിയില്‍ ഉദിച്ചതാണെന്നാണ് നമ്മുടെ “ഭാഫി പ്രധാനമന്ത്രി” പറഞ്ഞത്? നെഹ്രുവും പിന്‍ ഗാമികളും ചേര്‍ന്ന് കുരുതി കൊടുത്ത ഇന്ത്യയുടെ സ്വസ്ഥത 60 കൊല്ലം കഴിഞ്ഞിട്ടും മാറിയിട്ടില്ല!!! എന്നെങ്കിലും മാറുമോ? പഴയ സ്ഥാനമോഹികള്‍ വെട്ടിയുണ്ടാക്കിയ മുറിവില്‍ മുളക് പൊടിയിട്ട് മൂപ്പിക്കുവാന്‍ ഇന്നും ആളുകള്‍ :)

Anonymous said...

ലോകം അരക്ഷിതമാകുമ്പോള്‍, യുദ്ധങ്ങള്‍ പുതിയ മുഖങ്ങള്‍ തേടുമ്പോള്‍ കടുത്ത നിയന്ത്രണങ്ങളും മാര്‍ഗങ്ങളും ഏതൊരു രാജ്യവും എടുത്തേ തീരൂ.. അവയെ എതിര്‍ക്കുന്നവര്‍ ഒന്നുകില്‍ വിവരമില്ലാത്തവര്‍, അല്ലെങ്കില്‍ ഗൂഡലക്ഷ്യങ്ങള്‍ ഉള്ളവര്‍..

"സഞ്ചാരം വഴി മാറുമ്പോള്‍, ലക്‌ഷ്യം എന്നും അകലെ ആയിക്കൊണ്ടിരിക്കും.." തിരുമേനിക്ക് ഈ ഭാഷ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ലല്ലോ..