തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Thursday, February 5, 2009

41.വി.എസ്.എന്ന പരിപ്പിനെ വേവിക്കാന്‍ വെച്ചിരിക്കുന്ന കലങ്ങള്‍

ചിരിക്കണം എന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹം ഉള്ളപ്പോള്‍ കേരള രാഷ്ട്രീയത്തിലെ സമകാലീന സംഭവങ്ങള്‍ വായിച്ചാല്‍ മാത്രം മതി. കേരളം ഭരിക്കുന്ന ഇടതുമുന്നണി ഇപ്പോള്‍ എസ്.എന്‍.സി. ലാവലിന്‍ എന്ന ഗ്രഹണം ബാധിച്ചു ആകെ നട്ടം തിരിയുകയാണ്. "ലാവലിന്‍ കുംഭകോണം" കഴിഞ്ഞ ശേഷമാണ് കേരളത്തില്‍ ഏവരും അറിഞ്ഞു തുടങ്ങിയതെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ് കണ്‍സല്‍ട്ടന്‍സിയുടെ കൂട്ടത്തില്‍ ലാവലിനും വരും.

അതെന്തുമാകട്ടെ.നടക്കാന്‍ പോവുന്ന നവകേരള യാത്രയില്‍ വി.എസ്.പങ്കെടുക്കില്ലയെന്നു പറഞ്ഞതു മുതല്‍ പലരും ഈ സംഭവത്തെ മറ്റൊരു രീതിയില്‍ എടുത്തിരിക്കുകയാണ്.ഘടകകക്ഷി രാഷ്ട്രീയത്തില്‍ എന്നും കളികള്‍ സാധാരണമാണ്. പിണറായി പക്ഷം വി.എസ്. പക്ഷം എന്നത് കോണ്‍ഗ്രസ്സിലെ പ്രത്യക്ഷ ഗ്രൂപ്പുപോലെ കളിക്കുന്നവര്‍ അല്ലെങ്കിലും ഗ്രൂപ്പ് ഉണ്ടെന്നത് സാധാരണകാരനുപോലും അറിയാവുന്ന കാര്യമാണ്.അതുകൊണ്ട് തന്നെ അഭിപ്രായ ഭിന്നതകളും സ്വാഭാവികം.എസ്.എന്‍.സി.ലാവലിന്‍ കേസ് എന്താകും എന്ന് പിന്നീട് കോടതി തീരുമാനിക്കേണ്ട കാര്യമാണ്.എന്നാല്‍ നവ കേരള ജാഥയുടെ പേരില്‍ ഉണ്ടായ അഭിപ്രായ ഭിന്നത മുതലെടുത്ത്‌ കൂടുതല്‍ പ്രശ്നം രൂക്ഷമാക്കാന്‍ കാത്തിരിക്കുകയാണ് ലീഗും,കോണ്‍ഗ്രസ്സും, ഒപ്പം ബി.ജെ.പി.യും.

വര്‍ഷങ്ങള്‍ നീണ്ട രാഷ്ട്രീയ പാരമ്പര്യമുള്ള വി.എസ്. ഒരു അനാഥനെ പോലെ വഴിയില്‍ വലിച്ചെറിയപ്പെടുമെന്നും ആ അവസരത്തില്‍ ഞങ്ങള്‍ താങ്ങിക്കോളാം എന്നൊക്കയാണ് ഇവരുടെ വീരവാദങ്ങള്‍. ആട്ടിന്‍ കുട്ടികള്‍ തമ്മിലടിക്കുമ്പോള്‍ ചോരകുടിക്കാനെത്തുന്ന കുറുനരിയുടെ മുഖമാണ് ഇപ്പോള്‍ ഇവര്‍ക്കെല്ലാം.പണ്ടു തന്നെ തുരത്തുവാന്‍ ശ്രമിച്ച വി.എസ്. ഇപ്പോള്‍ മോശപ്പെട്ട അവസ്ഥയില്‍ വരുമ്പോള്‍ കൈവേടിയില്ലായെന്ന എം.വി.രാഘവന്റെ പ്രസ്താവന വളരെ രസകരം തന്നെ.ഒപ്പം കൈത്താങ്ങായി ബി.ജെ.പി.യും ഉണ്ട്.. സ്വന്തമായി നിയമസഭയിലേക്ക് വി.എസ്. എന്ന മാര്‍ഗമാണ് കാണുന്നതെങ്കില്‍ കഷ്ടം എന്നല്ലാതെ എന്ന് പറയും.

അതല്ല കറതീര്‍ന്ന ഒരു മാര്‍ക്സിസ്റ്റ് കാരനായ വി.എസിന് ഇനി ബി.ജെ.പിയുടെ സഹായം വേണോ രാഷ്ട്രീയത്തില്‍.ലീഗും തങ്ങളുടെ വാഗ്ദാനം കളയുന്നില്ല.. വി.എസ്. സ്വന്തം ആണെന്നുള്ള മട്ടിലുള്ള പ്രസ്താവനകളുമായി അവരും രംഗത്തുണ്ട്.ഇവരെല്ലാം കേരളത്തിലെ സാധാരണകാരായ ജനങ്ങളെപ്പറ്റി എന്താണാവോ ധരിച്ചു വച്ചിരിക്കുന്നത്.ഗ്രൂപ്പിലെ പടല പിണക്കങ്ങള്‍ ലീഗിലും കോണ്‍ഗ്രസ്സിലും കുറവാണോ. അതോ ബി.ജെ.പി. ഇങ്ങനെ ഒരു സംഭവം സ്വന്തം പാര്‍ട്ടിയില്‍ കണ്ടിട്ടില്ലേ.അതോ ഇവരെല്ലാം വന്നുവിളിച്ചാല്‍ കൂടെപോകാന്‍ വി.എസ്.എന്താ മിനഞ്ഞാന്നാണോ സിന്ദാബാദ് വിളിക്കാന്‍ തുടങ്ങിയത്.

കേരളത്തില്‍ ഒരു പക്ഷെ ഏറ്റവും ജനകീയനായ രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് വി.എസ്. അതേപോലെ നാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയാല്‍ പോലും (അങ്ങനെ ഒന്നു സംഭവിക്കാന്‍ സാധ്യത തള്ളികളയാവുന്നതാണ്. കാരണം സ.കെ.ആര്‍.ഗൌരിയമ്മയോ എം.വി.രാഘവനോ അല്ല വി.എസ്.) സ്വന്തമായി തെരഞ്ഞെടുപ്പില്‍ നിന്നു ജയിക്കാന്‍ കഴിവുള്ള നേതാവാണ്‌ വി.എസ്. അല്ലെങ്കില്‍ കോണ്‍ഗ്രസ്സിന്റെയോ ബീജെപിയുടെയോ ലീഗിന്റെയോ തോളിലൂടെ തോക്ക് വെച്ചു വെടിവേക്കേണ്ട കാര്യമില്ല സഖാവിനു.

പക്ഷെ പ്രശ്നമുള്ള സമയം നോക്കി മുതലെടുപ്പ് നടത്തുവാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ കുറുനരികളുടെ ലക്ഷ്യം കേരളത്തിലെ രാഷ്ടീയ പ്രബുദ്ധതയുള്ള ജനങ്ങള്‍ മനസ്സിലാക്കില്ലെന്നു കരുതുന്നത് തികച്ചും വിഡ്ഢിത്തരം തന്നെ. ഇതിലും വലിയ പ്രതിസന്ധികള്‍ നേരിട്ട സഖാവ് കൂടുതല്‍ കരുത്തോടെ തിരിച്ചെത്തും എന്ന് എല്ലാവര്‍ക്കും അറിയാം പക്ഷെ അന്ന് വി.എസ്.എന്ന പരിപ്പിനെ വേവിക്കാന്‍ കലത്തില്‍ വെള്ളവും തിളപ്പിച്ചിരിക്കുന്നവര്‍ നിരാശരായി പോവുന്ന കാഴ്ചയും നമ്മളെല്ലാം കാണേണ്ടി വരും.

13 comments:

കൂതറ തിരുമേനി said...

അന്ന് വി.എസ്.എന്ന പരിപ്പിനെ വേവിക്കാന്‍ കലത്തില്‍ വെള്ളവും തിളപ്പിച്ചിരിക്കുന്നവര്‍ നിരാശരായി പോവുന്ന കാഴ്ചയും നമ്മളെല്ലാം കാണേണ്ടി വരും.

മാണിക്യം said...

സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന നവകേരളയാത്രയില്‍ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍.

പാര്‍ട്ടിയ്‌ക്കുള്ളില്‍ ആരൊക്കെ ഉണ്ടോ അവരെല്ലാം നവകേരള മാര്‍ച്ചിനെ പിന്തുണയ്‌ക്കുന്നുണ്ടെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍...

കൊള്ളാം തീര്‍ച്ചയായും വിരുദ്ധമായ ചിന്താഗതി.

ഗൌരവമായ ഒരു വിഷയം ചര്‍ച്ചക്ക് ഇട്ടതില്‍
അഭിനന്ദനം

പ്രയാണ്‍ said...

പക്ഷം പിടിക്കാന്‍ ഒരു നല്ല നേതാവില്ലാതെ അരാഷ്ട്രീയരെന്ന് മുദ്ര കുത്തപ്പെട്ട് രാജ്യത്തെ ഇന്നത്തെ രാഷ്ടീയ സാഹചര്യത്തെയോര്‍‍ത്ത് ഒരുപാട് വേവലാതിപ്പെടുന്ന ഒരു പറ്റം ആളുകള്‍ക്ക് വിയെസ്സിന്റെ നിലപാട് ആശക്ക് വക നല്‍കുന്നു.

അങ്കിള്‍ said...

അഴിമതിക്കാര്‍ കമ്മ്യൂണിസ്റ്റകാരല്ലെന്ന് വി.എസ്സിനു വേണ്ടി വാദിക്കുന്നവര്‍!!

പകല്‍കിനാവന്‍ | daYdreaMer said...

പരിപ്പുണ്ടോ സഖാവേ ഒരു കലമെടുക്കാന്‍... !!
:)
ഒരു കമ്മുണിസ്റ്റുകാരന് ഒരിക്കലും അഴിമതിക്കാരന്‍ ആവാന്‍ കഴിയുകയില്ല...!!

"കേരളത്തില്‍ ഒരു പക്ഷെ ഏറ്റവും ജനകീയനായ രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് വി.എസ്."

Kannapi said...

രണ്ടായിരത്തി അഞ്ചുനു ശേഷമാണോ വീ സ്‌ ജനകീയന്‍ ആയതു ????? അതിന് മുന്പിലെത്തെ കാര്യങ്ങള്‍ ആരും മറകേണ്ട..........

മരത്തലയന്‍ പട്ടേട്ടന്‍ said...

പക്ഷെ പ്രശ്നമുള്ള സമയം നോക്കി മുതലെടുപ്പ് നടത്തുവാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ കുറുനരികളുടെ ലക്ഷ്യം കേരളത്തിലെ രാഷ്ടീയ പ്രബുദ്ധതയുള്ള ജനങ്ങള്‍ മനസ്സിലാക്കില്ലെന്നു കരുതുന്നത് തികച്ചും വിഡ്ഢിത്തരം തന്നെ.ഹ ഹ നല്ല കവിത

അനില്‍ വേങ്കോട്‌ said...

കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇവിടുത്തെ മാധ്യമങ്ങളും യാദാസ്ഥിക സംഘങ്ങകളും എതിർക്കുന്നത് ഒരു പുതിയ കാര്യമല്ല. മുമ്പെല്ലാം ഇതിനേക്കാൾ ഭീകരമായി ആക്രമിച്ചിട്ടുണ്ട്. എന്നാൽ അപ്പോഴൊന്നും കള്ളൻ എന്നു വിളിച്ചായിരുന്നില്ല ആക്രമണം. ആശയങ്ങളെ എതിർക്കുകയോ പ്രവർത്തനരീതിയെ എതിർക്കുകയോ ചെയ്തിട്ടുണ്ട്. എന്തിനേറെ ശാരീരികമായി വകവരുത്തുകപോലും ഉണ്ടായിട്ടുണ്ട്. അന്നും ആരും കള്ളനെന്നു കമ്മ്യൂണിസ്റ്റ് കാരെ ആരും വിളിച്ചിട്ടില്ല. അതിനു കമ്മ്യ്യുണിസ്റ്റുകൾ അവസരം നൽകിയിട്ടില്ല. കാരണം എല്ലാ കമ്മ്യൂണിസ്റ്റുകാരും നേതാക്കളും പ്രവർത്തകരും ഒരു ജനകീയ ഓഡിറ്റിംഗിനു വിധേയമാകാൻ ഭയന്നിരുന്നില്ല. ആർക്കും എവിടെ വച്ചും പരിശോധിക്കാവുന്നതായിരുന്നു അവരുടെ സമ്പാദ്യം. ഇന്നു അതു നടക്കുമോ. പിന്നെ വി.എസ്സും പിണറായിയും . അന്തരം കണ്ടുപിടിക്കുകയെന്നത് ലോവർ പ്രൈമറി സ്കൂൾ കുട്ടികൾക്ക് കൊടുക്കാവുന്ന ഒരു അസൈന്മെന്റാണു.നിങ്ങൾ വി.എസ്സിനും പിണറായിക്കും എന്തു എന്നു ചിന്തിക്കുന്നതിനു പകരം പാർട്ടിക്കു എന്ത് സംഭവിച്ചു എന്നു ചിന്തിക്കേണ്ടതുണ്ട്. I am the state എന്നാരൊ ഈ പാർട്ടിയുടെ മുകളിൽ കയറിയിരുന്നു പറയുന്നുണ്ടല്ലോ, അവിടെ വച്ച് പതിറ്റാണ്ടുകളായി ലക്ഷക്കണക്കിനു മനുഷ്യർ ജീവനും സ്വത്തും നൽകി വളർത്തിയ ആ സ്വപ്നം തകരുകയാണു. അതിനെതിരെ ഈ നിശബ്ദതയിൽ നിന്നു ഒരു ഇടിമുഴക്കം ഉണ്ടാവാതിരിക്കില്ല.

മഹാബലി തമ്പുരാൻ said...

വീയെസ്സിനെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്താൻ നവകേരള വാമനൻ പുറപ്പെട്ടന്നറിഞ്ഞു.
പുതിയ വൃത്താന്തങ്ങൾ നാം അറിയുന്നുണ്ട്‌!!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഏതാണ്ട് 65 വർഷത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള വി.എസ് ഇന്നു ഏതെങ്കിലും തരത്തിലുള്ള അപകടത്തിനടുത്ത് എത്തിയുട്ടുണ്ടെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദി അദ്ദേഹം തന്നെയാണ്.പീഠനത്തിന്റെ കനൽ വഴികളിൽ കൂടി നടന്നു വന്ന അദ്ദേഹത്തിൽ നിന്നും ഇങ്ങനെ അല്ല എന്നെപ്പോലെയുള്ളവർ പ്രതീക്ഷിയ്ക്കുന്നത്.ഒളിഞ്ഞും തെളിഞ്ഞും പാർട്ടിയ്ക്കു നേരെ പത്ര സമ്മേളനങ്ങളിൽ കൂരമ്പ് എയ്തും പാർട്ടിയ്ക്കു കീഴ്പെട്ട് പ്രവർത്തിയ്ക്കുക എന്ന അടിസ്ഥാന കമ്മ്യൂണിസ്റ്റ് തത്വം മറന്നും പ്രവർത്തിച്ചതിന്റെ പരിണതി ആണു ഇതെല്ലാം.ഇന്നലെ വരെ വി.എസിനെ പൊക്കിക്കൊണ്ടു നടന്ന മാധ്യമങ്ങളിൽ എത്ര പേർ നാളെ കൂടെ ഉണ്ടാകും എന്ന് കണ്ടറിയേണ്ടതാണ്.പാർട്ടിയെ തകർക്കുക എന്ന ലക്ഷ്യം മാത്രമേ ഈ മാധ്യമങ്ങൾക്കും പിന്നെ ചില “മുൻ” കമ്മ്യൂണിസ്റ്റുകാർക്കും ഉണ്ടായിരുന്നുള്ളൂ..അല്ലാതെ വി.എസിനോടുള്ള സ്നേഹം കൊണ്ടല്ല.വി.എസിനെ വിഗ്രഹമാക്കുകയും ആൾദൈവമാക്കുകയും ചെയ്ത അതേ ആൾക്കാർ തന്നെ “പട്ടി ‘ വിവാദമുണ്ടായപ്പോൾ അദ്ദേഹത്തെ തെരുവിൽ അലക്കി.അന്നു അനുകൂലിച്ചു സംസാരിയ്ക്കാൻ പിണറായി വിജയൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ...

ഇത്തരക്കാരുടേയും പിന്നെ പാർട്ടിയ്ക്കു പുറത്തുള്ള കോക്കസുകളുടേയും താളത്തിനൊത്തു തുള്ളിയതിന്റെ ദുരന്തഫലമാണു ഇന്ന് വി.എസ് അനുഭവിയ്ക്കുന്നത്.ഒരു മനുഷ്യായുസിൽ കിട്ടാവുന്നത്ര പീഠനങ്ങൾ ഏറ്റു വാങ്ങിയ ആ മഹാനായ മനുഷ്യൻ ഇന്നു എത്തിപ്പെട്ടിരിയ്ക്കുന്നത് തികച്ചു ശോചനീയാവസ്ഥയിൽ തന്നെ.

അദ്ദേഹത്തെ രക്ഷിച്ചോളാം എന്നു പറയുന്നവർ അദ്ദേഹം പാർട്ടിയിൽ നിന്നു പുറത്തു വരിക എന്ന ഒറ്റ ലക്ഷ്യം മാത്രമുള്ളവരാണ്....!

കൂതറ തിരുമേനി said...

പാര്‍ട്ടിയേക്കാള്‍ വലുതാകാന്‍ ശ്രമിച്ച സോമനാഥ് ചാറ്റര്‍ജി പുറത്തായത് ചരിത്രം. പക്ഷെ അതേപോലെ പുറത്താക്കലില്‍ വീ.എസ്.കൂടെ വരും എന്ന് കരുതുന്നവര്‍ വിഡ്ഢികള്‍ .കാരണം കുറഞ്ഞപക്ഷം അത്രയും വിവേകം വി.എസ്.കാണിക്കുമെന്നു കരുതാം. അഥവാ പാര്‍ട്ടിയേക്കാള്‍ മീതെ സ്വന്തം ശബ്ദം കേള്‍പ്പിക്കാന്‍ ശ്രമിച്ചവരുടെ കഥ വി.എസ്.മറന്നാല്‍ അത് വീ.എസ്.എന്ന കമ്മ്യൂണിസ്റ്റ്കാരന്റെ പരാജയം.

the man to walk with said...

സ്വന്തമായി തെരഞ്ഞെടുപ്പില്‍ നിന്നു ജയിക്കാന്‍ കഴിവുള്ള നേതാവാണ്‌ വി.എസ്....?

ഋഷി|rISHI said...

കൂതറ , വിതച്ചതേ കൊയ്യൂ എന്ന് പഴയ ആളുകള്‍ പറഞ്ഞ കേട്ടിട്ടുണ്ട്, ഒരു മൂന്നാലു വര്‍ഷത്തിനു മുമ്പ് ഈ വി എസും പിണറായിയും കരുണാകരനെ പറ്റി ഇങ്ങനൊക്കെ തന്നെ പറഞ്ഞതാ!
രാഷ്ട്രീയത്തില്‍ ഇതൊക്കെ ഒരു പുതുമയായി തോന്നുന്നുണ്ടോ?